കോഴിക്കോട് കോവൂരില്‍ രാത്രികാല കടകള്‍ക്ക് ഒരുമാസം നിയന്ത്രണം; 11 മണിയോടെ കടകള്‍ അടയ്ക്കും

ഇറിങ്ങാടന്‍പള്ളി മിനി ബൈപ്പാസില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനം
ഇറിങ്ങാടന്‍പള്ളി മിനി ബൈപ്പാസില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനം

കോഴിക്കോട്: കോവൂര്‍- ഇരിങ്ങാടന്‍പള്ളി-പൂളക്കടവ് മിനിബൈപ്പാസിലെ രാത്രികാല കടകള്‍ രാത്രി 10.30യ്ക്ക് വ്യാപാരം അവസാനിപ്പിക്കിക്കാന്‍ തീരുമാനം. രാത്രി 11 മണിക്ക് കടകള്‍ അടയ്ക്കും. ശനിയാഴ്ചചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. 

ഒരു മാസത്തേക്കാണ് നിയന്ത്രണം. റോഡരികിലെ പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിക്കാനും സിസിടിവികള്‍ സ്ഥാപിക്കാനും സുരക്ഷാ ജീവനക്കാരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.

ഒരു മാസത്തിനുശേഷം സബ് കമ്മിറ്റി കൂടി വിഷയം പരിശോധിക്കും. മൂന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, വ്യാപാരി പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ അംഗങ്ങളായാണ് ഉപസമിതി. രാത്രികാല കടകള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം.

രാത്രി ഭക്ഷണശാലകള്‍ സമൂഹവിരുദ്ധര്‍ താവളമാക്കുന്നു എന്നാരോപിച്ച് കഴിഞ്ഞദിവസങ്ങളില്‍ നാട്ടുകാര്‍ കടയടപ്പിച്ചിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രാത്രി 10.30-ന് കടകളടയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വ്യാപാരികള്‍ അംഗീകരിച്ചില്ലിരുന്നില്ല. തുടര്‍ന്ന് 10.45-ഓടെ വ്യാഴാഴ്ച രാത്രി നാട്ടുകാര്‍ കടയടപ്പിക്കാനെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും അഞ്ചാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച നാട്ടുകാരുടെയും ഡിവൈഎഫ്‌ഐയുടെയും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. വെള്ളിയാഴ്ച ഭൂരിഭാഗം കടകളും തുറന്നിരുന്നില്ല.
 

Content Highlights: Night shops in Kozhikode`s Kovoor-Iringatpally area to close by 10:30 PM, following recent protests