കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം; നാട്ടാനപരിപാലനച്ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

Photo: Mathrubhumi
Photo: Mathrubhumi

കൊയിലാണ്ടി (കോഴിക്കോട്‌): കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ നാട്ടാന ഇടഞ്ഞ് മൂന്നുപേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ നാട്ടാനപരിപാല ചട്ടത്തിന്‍റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനംമന്ത്രിക്ക് നല്‍കിയെന്നും അവര്‍ പ്രതികരിച്ചു. 

പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അകലം ഇതൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ കാര്യങ്ങള്‍ ഫോറസ്റ്റ് ആര്‍.കീര്‍ത്തി വ്യക്തമാക്കിയിട്ടില്ലെങ്കിലും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ലംഘനം നടന്നിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു. വനം മന്ത്രി കാര്യങ്ങള്‍ വിശദമാക്കുമെന്നും അവർ പറഞ്ഞു. 

ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് അവിടെ ചട്ടലംഘനം ഉണ്ടായില്ലെന്നാണ്. ഇതിനെ അസാധുവാക്കുന്നതാണ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. 

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനകള്‍ വിരണ്ടുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. തൊട്ടടുത്ത് വന്‍ശബ്ദത്തോടെ പടക്കം പൊട്ടിയതോടെയാണ് ആനകള്‍ വിരണ്ടത്. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്. ഉത്സവത്തിനെത്തിച്ച പീതാംബരന്‍ എന്ന ആന വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തുകയും ആ ആന കമ്മിറ്റി ഓഫീസിനുമുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.

Content Highlights: Forest officials confirm violations in the Manakulangara temple festival elephant incident