വൈകുന്നേരം ഒരേവലിപ്പമുള്ള പാമ്പുകൾ, ഇതുവരെ പിടിയിലായത് 5 എണ്ണം; ആൽജോയുടെ വീടിന്റെ തറപൊളിച്ച് പരിശോധന

കോടാലി: കടമ്പോട് കാവുങ്കൽ സിൽജോയുടെ വീട്ടിൽനിന്ന് വീണ്ടും ശംഖുവരയനെ കണ്ടെത്തി. സിൽജോയുടെ മകൻ ആൽജോ കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചു. നേരത്തേ കണ്ടെത്തിയ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിൻകുഞ്ഞിനെ അതേ കിടപ്പുമുറിയിൽനിന്നാണ് വ്യാഴാഴ്ച വൈകീട്ട് വീണ്ടും കണ്ടെത്തിയത്. രാത്രിയിൽ വീടിന് പുറത്തുനിന്നും സമാനതരത്തിലുള്ള പാമ്പിനെ കണ്ടെത്തി.
മൂന്നാമത് പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയ സാഹചര്യത്തിൽ ബുധനാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൂക്ഷ്‌മപരിശോധന നടത്തിയിരുന്നു. മുറിയുടെ കട്ടിള, ശൗചാലയത്തിലെ ടൈലുകൾ, ഗ്രിൽ, വേസ്റ്റ്കുഴി ഉൾപ്പെടെ കുത്തിപ്പൊളിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയ സാഹചര്യത്തിൽ തറപൊളിച്ച് വിശദമായി പരിശോധന നടത്തുകയായിരുന്നു.
ശൗചാലയത്തിന്റെ പൈപ്പിന്റെ ഭാഗം പൊളിച്ചാണ് പരിശോധന. വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടിത്തക്കാരും സ്ഥലത്തുണ്ട്. എല്ലാ ദിവസവും വൈകുന്നേരത്തോടെയാണ് പാമ്പ് എത്തുന്നതെന്നാണ് വിവരം. നാല് പാമ്പുകളെ വീടിനകത്തുനിന്നും ഒരെണ്ണത്തിനെ പുറത്തു നിന്നുമാണ് കിട്ടിയതെന്ന് വീട്ടുകാർ പറയുന്നു. ഒരേ വലിപ്പത്തിലുള്ള പാമ്പിൻ കുഞ്ഞുങ്ങളെയാണ് കിട്ടിയത്.
Content Highlights: Multiple venomous snake sightings at the Siljo residence in Kodali., Tragic death of a child due to snakebite preceded the discoveries., Forest officials conducting structural inspections and floor excavations., Five snakes identified in total, including both inside and outside the premises., Ongoing investigation into the source of the infestation.