മെട്രോ രണ്ടാംഘട്ടം: വേണ്ടത് എട്ട് ട്രെയിനുകൾ, അനുമതിയായിരിക്കുന്നത് മൂന്ന് ട്രെയിനുകൾക്ക്

#കെ.പി. പ്രവിത
കൊച്ചി മെട്രോ | File Photo: Pradeep Kumar TK/Mathrubhumi
കൊച്ചി മെട്രോ | File Photo: Pradeep Kumar TK/Mathrubhumi

കൊച്ചി: കാക്കനാട്ടേയ്ക്കുള്ള രണ്ടാംഘട്ടം പൂർണമാകുമ്പോൾ സുഗമമായ യാത്രാ സർവീസിന് കൊച്ചി മെട്രോയ്ക്കാവശ്യം എട്ട് ട്രെയിനുകളാണ്. മൂന്ന് ട്രെയിനുകൾ വാങ്ങുന്നതിനാണ് നിലവിൽ അനുമതിയായിരിക്കുന്നത്. എന്നാൽ തിരക്കുള്ള സമയങ്ങളിൽ ആറു മുതൽ ഏഴുമിനിറ്റിന്റെ ഇടവേളയിൽ സർവീസ് നടത്തുന്നതിന് ഈ ട്രെയിനുകൾ മതിയാകില്ല.

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേയ്ക്കുള്ള മെട്രോ സർവീസ് അടുത്തവർഷം യാഥാർഥ്യമാകും. സർവീസിന്റെ തുടക്കത്തിൽ ട്രെയിനുകളുടെ എണ്ണം പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ട്രെയിനുകൾ ആവശ്യമായി വരും. ട്രെയിനുകൾ വാങ്ങുന്നതിനാവശ്യമായ പണം കണ്ടെത്തുകയെന്നതാണ് നിലവിലെ വെല്ലുവിളി.

മെട്രോയ്ക്ക് നിലവിൽ 25 ട്രെയിനുകളാണ് ഉള്ളത്. ഇതിൽ 16 ട്രെയിനുകളാണ് ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള സർവീസിന് ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ട്രെയിനുകൾ രണ്ടാംഘട്ടത്തിൽ ഉപയോഗപ്പെടുത്തും. എങ്കിലും ട്രെയിനുകളുടെ അറ്റകുറ്റപ്പണിയും മറ്റും വരുമ്പോഴുള്ള പ്രതിസന്ധി ഒഴിവാക്കുന്നതിന് അധികമായി എട്ട് ട്രെയിനുകൾകൂടി വേണ്ടിവരും. ഇത്രയും ട്രെയിനുകൾ ലഭിച്ചില്ലെങ്കിൽ ട്രെയിൻ സർവീസിന്റെ ഇടവേള കൂട്ടേണ്ടിവരും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസ് നടത്തുന്നതും പ്രയാസകരമാകും.

പുതിയതായി മൂന്ന് ട്രെയിനുകൾ വാങ്ങുന്നതിന് സാമ്പത്തികമായി പ്രശ്‌നമില്ല. ഒരു ട്രെയിനിന് 60 കോടിയോളം രൂപ വേണം. ഇതനുസരിച്ചാകുമ്പോൾ 300 കോടിയോളം രൂപ കണ്ടെത്തേണ്ടിവരും. ഈ തുക മുടക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ട്രെയിൻ വാങ്ങുന്നതിന് കേന്ദ്രസർക്കാരിൽ നിന്നു പണം ലഭിക്കില്ല. എന്നാൽ ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിൽ ചില സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ പണം അനുവദിച്ചിട്ടുമുണ്ട്. ഈ മാതൃക കേരളവും പിന്തുടരണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അഞ്ച് ട്രെയിനുകൾകൂടി വാങ്ങുന്നതിന് മെട്രോ ഡയറക്ടർ ബോർഡ് യോഗത്തിന്റെ അനുമതി വേണം. ബോർഡ് രണ്ടുതവണ പരിഗണിച്ചെങ്കിലും ഇതിൽ തീരുമാനമായില്ല. അടുത്ത ബോർഡ് യോഗത്തിന്റെ പരിഗണനയിലും ഈ വിഷയം വരുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ബോർഡിന്റെ അനുമതി ലഭിച്ചശേഷം വിഷയം സംസ്ഥാന സർക്കാരിന് മുന്നിലെത്തും.

മെട്രോയുടെ രണ്ടാംഘട്ടത്തിന് വായ്പ നൽകുന്നത് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കാണ്. ട്രെയിൻ വാങ്ങുന്നതിനുള്ള തുകയും ഇവരിൽനിന്ന് വായ്പയെടുക്കാനാകും. എന്നാൽ വായ്പ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതിയുണ്ടെങ്കിലേ വായ്പ ലഭിക്കൂ. അൽസ്റ്റോമിൽ നിന്നാണ് കൊച്ചി മെട്രോ ആദ്യഘട്ടത്തിനാവശ്യമായ ട്രെയിനുകൾ വാങ്ങിയത്. ട്രെയിൻ നിർമിക്കുന്ന മറ്റു കമ്പനികളുമായും ചർച്ചകൾ നടത്തുന്നുണ്ട്. ട്രെയിൻ നിർമാണം പൂർത്തിയായി ലഭിക്കാൻ രണ്ടുവർഷമെങ്കിലും എടുക്കും. അതിനാൽ തന്നെ സമയം നഷ്ടപ്പെടുത്താനാകില്ലെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Kochi Metro Phase 2 to Kakkanad requires 8 new trains for smooth operations. Approval has been granted to purchase only 3 trains initially out of 8 needed. State government needs to arrange around 300 crore rupees for purchasing additional trains. AIIB is funding Phase 2, and loan possibilities for trains are being evaluated by the government.