കിഫ്ബി ടോള്‍ പിരിവ്: ധനമന്ത്രി മാറിയപ്പോള്‍ എല്‍ഡിഎഫിന്റെ നയവും മാറി; സഭാരേഖ പുറത്ത്

#പ്രശാന്ത് കൃഷ്ണ/മാതൃഭൂമി ന്യൂസ്
കെ.എന്‍. ബാലഗോപാലും ടി.എന്‍. തോമസ് ഐസക്കും | ഫോട്ടോ: സുധീര്‍മോഹന്‍/ മാതൃഭൂമി
കെ.എന്‍. ബാലഗോപാലും ടി.എന്‍. തോമസ് ഐസക്കും | ഫോട്ടോ: സുധീര്‍മോഹന്‍/ മാതൃഭൂമി

തിരുവനന്തപുരം: കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാന പാതകളില്‍ ടോള്‍പിരിച്ച് വരുമാനമുണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കം എല്‍.ഡി.എഫിന്റെ നയത്തില്‍നിന്നുള്ള വ്യതിയാനമെന്ന് വ്യക്തമാക്കുന്ന രേഖപുറത്ത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് സഭയില്‍ നല്‍കിയ മറുപടിയില്‍ ടോള്‍ പിരിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് മറികടന്നാണ് ടോള്‍ പിരിവിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ നീക്കം.

കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളില്‍നിന്ന് വരുമാനം കണ്ടെത്താന്‍ യൂസര്‍ ഫീ- ടോള്‍ എന്നിവ പിരിക്കുന്ന കാര്യം ആലോചനയിലുണ്ടോയെന്നായിരുന്നു പ്രതിപക്ഷ എം.എല്‍.എമാരുടെ ചോദ്യം. വി.ടി. ബല്‍റാം, ഐ.സി. ബാലകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, അനില്‍ അക്കരെ എന്നിവരായിരുന്നു സഭയില്‍ ചോദ്യം ഉന്നയിച്ചത്. നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന്, കിഫ്ബി നടപ്പാക്കുന്ന പദ്ധതികളില്‍ യൂസര്‍ഫീ- ടോള്‍ എന്നിവ പിരിക്കുന്ന കാര്യം ആലോചനയിലില്ല എന്നായിരുന്നു അന്നത്തെ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസകിന്റെ മറുപടി.

എല്‍.ഡി.എഫ്. യോഗത്തില്‍ ചര്‍ച്ചയില്ലാതെയാണ് ടോള്‍ പിരിക്കുന്ന കാര്യം അവതരിപ്പിച്ചത് എന്നാണ് വിവരം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിക്ക് കേന്ദ്രത്തിന്റെ ഉപരോധം കിഫ്ബി വായ്പകള്‍ക്ക് തടസ്സമാവുന്നു എന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ചു. മുഖ്യമന്ത്രിക്ക് പിന്നാലെ ഇ.പി. ജയരാജനും ഇക്കാര്യം യോഗത്തില്‍ അവതരിപ്പിച്ചു.

മൂന്നുമാസം മുമ്പ് നടന്നയോഗത്തിലാണ് ഇക്കാര്യം വന്നത്. അന്ന് എല്‍.ഡി.എഫ്. യോഗത്തില്‍ ചര്‍ച്ചയായെന്നാണ് നിലവിലെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും അവകാശപ്പെടുന്നത്. എന്നാല്‍, ചര്‍ച്ചകളൊന്നുമുണ്ടായില്ലെന്നാണ് ഘടകകക്ഷികളും വ്യക്തമാക്കുന്നത്.

വന്‍തോതില്‍ വായ്പയെടുത്താണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ വായ്പ കേന്ദ്രം കടപരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ, കിഫ്ബി പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പണംമുടക്കേണ്ട സ്ഥിതിയായി. ഇതോടെയാണ് പണമുണ്ടാക്കാനുള്ള വഴികള്‍ കിഫ്ബി തേടിത്തുടങ്ങിയത്.

Content Highlights: Plan to collect tolls on KIFBI roads sparks controversy, deviating from LDF`s earlier stance