അവയവമാറ്റ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്തു

Photo: Mathrubhumi
Photo: Mathrubhumi

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു. മരണപ്പെട്ട സുരേഷിന്റെ സഹോദരന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസാണ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. 

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34-കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കേളേജിലെത്തിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക എത്തിച്ചെങ്കിലും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് താമസമുണ്ടായി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്.

എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞിരുന്നില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ടും നല്‍കിയിരുന്നില്ല. മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു തുടങ്ങിയ ആക്ഷേപം ഉയര്‍ന്നിരുന്നു. 

വൃക്ക എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഏകോപനത്തില്‍ വീഴ്ച സംഭവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേസില്‍ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട മന്ത്രി മെഡിക്കല്‍ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവികളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

Content Highlights: kidney transplant mishap; medical college police registered case for unusual death