വൈദ്യുതിനിയന്ത്രണം: വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി; പ്രതിസന്ധി മുൻകൂട്ടിക്കണ്ട് നേരിടുന്നതിൽ KSEB പരാജയപ്പെട്ടു

#പ്രത്യേക ലേഖകൻ
പ്രതീകാത്മകചിത്രം | വി.ഡി. സതീശൻ | Photo: PTI
പ്രതീകാത്മകചിത്രം | വി.ഡി. സതീശൻ | Photo: PTI

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മുൻകൂട്ടിക്കണ്ട് നേരിടുന്നതിൽ കെ.എസ്.ഇ.ബി.ക്ക് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിമർശനം. ഇടുക്കിയിൽ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവെച്ചത് ഉടൻ പ്രവർത്തനക്ഷമമാക്കാൻ നിർേദശം നൽകിയതായും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ അറിയിച്ചു.

വാർഷിക അറ്റകുറ്റപ്പണി ഒഴിവാക്കാനാകാത്തതിനാലാണ് ജനറേറ്റർ പ്രവർത്തനം നിർത്തിയതെന്ന് റിപ്പോർട്ട് ലഭിച്ചതായി മന്ത്രി സണ്ണിജോസഫ് വിശദീകരിച്ചു. കെ.സി. വേണുഗോപാലിന്റെ ഇടപെടലിന്റെ ഫലമായി ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് വാഗ്ദാനം ചെയ്‌തെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാവില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

രാത്രിയിലേക്ക് 80 മെഗാവാട്ട് മാത്രമാണ് അവിടെ നിന്ന് ലഭിക്കുക. 13.50 രൂപ വില നൽകുകയും വേണം. കൂടുതൽ വൈദ്യുതി ലഭ്യമാക്കാനാവുന്ന ദീർഘകാല കരാർ പരിഗണയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കും. പവർകട്ട് ഒരാഴ്ചകൊണ്ട് പൂർണമായി ഒഴിവാക്കാനാണ് നോക്കുന്നത്. സ്റ്റോറേജ് സംവിധാനം ഉറപ്പാക്കി പുതിയ വൈദ്യുതി നയം സർക്കാർ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈദ്യുതി നിയന്ത്രണം തുടരുന്നു

പുതുതായി കാര്യമായ തോതിൽ വൈദ്യുതി കിട്ടാത്തതിനാൽ വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണം തുടർന്നു. കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഡൽഹിയിൽ ബി.എസ്.ഇ.എസ്. യമുന, രാജധാനി കമ്പനികളുമായി ചർച്ച നടത്തി. തീരുമാനമാനമെടുത്തിട്ടില്ല.

യു.പി.യിൽ നിന്ന് ഇതേ വ്യവസ്ഥയിൽ 200 മെഗാവാട്ടിന് സമ്മതിച്ചിട്ടുണ്ട്. എന്നുമുതൽ കിട്ടുമെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ മഹാജെൻഗോയുമായി ചർച്ച ചെയ്യും. ഹിമാചലിൽനിന്നുള്ള വിലകൂടിയ വൈദ്യുതിക്ക് പകരം മറ്റൊരു രീതിയും കെ.എസ്.ഇ.ബി. ആലോചിക്കുന്നുണ്ട്.

പകൽ വൈദ്യുതി ഇവിടെനിന്ന് അങ്ങോട്ട് നൽകിയിട്ട് രാത്രിയിൽ ഇങ്ങോട്ട് വാങ്ങുക. അതിനുള്ള ചർച്ച നടക്കുന്നു.

ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി ഇന്ന് ചർച്ച

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനുമായി ചർച്ച ചെയ്യുന്നതിന് കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ജി. രാജമാണിക്യം മുംബൈയിലേക്ക് തിരിച്ചു. വ്യാഴാഴ്ചയാണ് ചർച്ച. കേന്ദ്രത്തിൽ നിന്ന് 150 മെഗാവാട്ട് 4.65 രൂപ നിരക്കിൽ കഴിഞ്ഞദിവസംമുതൽ കിട്ടിയിരുന്നു.

Content Highlights: The Kerala State Electricity Board (KSEB) faced criticism from the Chief Minister for not adequately preparing for the electricity crisis, with instructions given to make a 130 MW generator in Idukki operational soon. Despite offers from Himachal Pradesh for 250 MW, only 80 MW is available at night at a high cost, prompting the government to consider long-term contracts and implement environmentally friendly pumped storage projects.