വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം- സണ്ണി ജോസഫ്

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ് നിർബന്ധിതരായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
പുതിയ കെട്ടിടങ്ങളുടെ നിർമാണവും എസി, ഫാൻ എന്നിവയുടെ അമിത ഉപയോഗവും രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ചാർജ് ചെയ്യുന്നതും പീക്ക് അവറിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം വർധിക്കുകയും ഉൽപ്പാദനം കുറയുകയും ചെയ്തതിന് പുറമേ കൽക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പെട്ടെന്ന് വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാർക്കറ്റിലോ റിയൽ ടൈം മാർക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.
അഖിലേന്ത്യാതലത്തിൽ ഉൽപ്പാദനം കുറഞ്ഞതോടെ വലിയ വിലക്കയറ്റമാണ് വൈദ്യുതിരംഗത്തുള്ളത്. രാത്രികാലങ്ങളിൽ പരമാവധി 10 രൂപവരെയുള്ള നിരക്കിലേ ബോർഡിന് വൈദ്യുതി വാങ്ങാൻ സാധിക്കൂ. കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം മറ്റ് വലിയ ജലവൈദ്യുതി പദ്ധതികളൊന്നും ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കാലത്ത് 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന ദീർഘകാല കരാർ ഉണ്ടാക്കിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അത് റദ്ദാക്കിത് വലിയ തിരിച്ചടിയായി. ഈ കരാർ പുനഃസ്ഥാപിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടന്നുവരികയാണെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കേരളത്തിനായി ഹാജരാകുന്നതെന്നും മന്ത്രി അറിയിച്ചു.
പകൽസമയത്ത് ലഭിക്കുന്ന സോളാർ വൈദ്യുതി രാത്രികാലത്തേക്ക് ശേഖരിച്ചുവെക്കുന്നതിനായി കാസർകോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ പദ്ധതികൾ പുരോഗമിക്കുകയാണ്. കൂടാതെ ബ്രഹ്മപുരത്ത് 500 മെഗാവാട്ടിന്റെ ബാറ്ററി എനർജി സ്റ്റോറേജ് പ്രൊജക്റ്റിനായി സ്ഥലം ഒരുങ്ങിയിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കുന്ന ഒന്നല്ലെന്നും ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമാണെന്നും മന്ത്രി അഭ്യർഥിച്ചു.
Content Highlights: Electricity demand in Kerala has surged by over 1000 megawatts compared to last year., Peak hour usage increased due to ACs, fans, and EV charging at night., Coal shortage and lack of availability in the day-ahead market aggravate the crisis., Government is planning battery energy storage projects to store solar energy.