ഗർഭിണി ആത്മഹത്യചെയ്തു; വിവരമറിഞ്ഞ് ഗൾഫിൽനിന്നെത്തിയ ഭർത്താവ് ലോഡ്ജിൽ ജീവനൊടുക്കി

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലേക്ക് വന്ന ഭർത്താവ് ബെംഗളൂവിലെ ലോഡ്ജിൽ ജീവനൊടുക്കി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടനാ(30)ണ് തൂങ്ങിമരിച്ചത്.
സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരിഷ്മ (22) രണ്ടുദിവസം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞ് ദോഹയിൽനിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു സനുക്കുട്ടൻ. ബെംഗളൂരുവിലെത്തി മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് വരുമെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും ഇയാൾ വിമാനത്തിലുണ്ടായിരുന്നില്ല.
തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ മലയാളിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതായി പോലീസിൽനിന്ന് വിവരം ലഭിച്ചത്.
നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒരുമാസം മുമ്പാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഹരിഷ്മ മൂന്നുമാസം ഗർഭിണിയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: 30-year-old P.S. Sanukkuttan found dead in a Bengaluru lodge., Incident followed the suicide of his pregnant wife, Harishma (22)., Couple was married four months ago., Sanukkuttan was returning from Doha to Kerala when the tragedy occurred.