തൊഴിൽ കോഡ്: ചർച്ച നടത്തിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി, ഇല്ലെന്ന് തൊഴിലാളിസംഘടനകൾ

തിരുവനന്തപുരം: തൊഴിൽകോഡുകളുടെ കരടുചട്ടം വിജ്ഞാപനംചെയ്തതിൽ ഒരു രഹസ്യനീക്കവും നടന്നിട്ടില്ലെന്നും തൊഴിലാളിസംഘടനാ നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നെന്നും മന്ത്രി വി. ശിവൻകുട്ടി. എന്നാൽ, കരടുചട്ടങ്ങൾ വിജ്ഞാപനം ചെയ്യാനുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പ്രതികരിച്ചു.
മന്ത്രിയെന്ന നിലയിൽ തന്റെ അറിവോടെയാണ് ഉദ്യോഗസ്ഥർ കരടുചട്ടം തയ്യാറാക്കിയതെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുമാത്രമേ സർക്കാർ ഏതൊരു തീരുമാനവുമെടുക്കൂവെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, ചർച്ച നടത്തിയിട്ടില്ലെന്ന് ഇടതുതൊഴിലാളി യൂണിയൻ നേതാക്കളുൾപ്പെടെ പറഞ്ഞു. കരടുവിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കിൽ അതവരോടുതന്നെ ചോദിച്ചാൽമതിയെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു. കരടുവിജ്ഞാപനം എന്നൊരു സംഭവം കേരളത്തിലില്ല, ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച നടന്നിട്ടില്ലെന്ന് എൽഡിഎഫ് കൺവീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി. രാമകൃഷ്ണനും പറഞ്ഞു. ലേബർ കോഡിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചട്ടങ്ങൾ രൂപവത്കരിച്ചെന്നാണ് പറയുന്നത്. അതു തൊഴിലാളിസംഘടനകളുമായി ചർച്ച നടത്തിയിട്ടുള്ള നിലപാടല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Kerala minister claims consultation on draft labour codes, but union leaders deny talks. Discover the facts and implications of the new labour code in Kerala.