നടക്കുന്നത് ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള സമരങ്ങൾ, വീണ ജോര്‍ജിനെ പാർട്ടി സംരക്ഷിക്കും- ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: ആരോഗ്യമേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള സമരങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണന്‍. കോട്ടയത്തെ അപകടം സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതിനെ ചൊല്ലി അക്രമസമരങ്ങള്‍ അരങ്ങേറുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ പോലും നടക്കുന്നു, ഇങ്ങനെയാണോ സമരങ്ങള്‍ നടത്തേണ്ടതെന്നും ടിപി രാമകൃഷ്ണന്‍ ചോദിച്ചു.
മരിച്ച ബിന്ദുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. ചില മാധ്യമങ്ങള്‍ കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും ടി. പി. രാമകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയെന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ വളര്‍ച്ച മാത്രമല്ല, സ്വകാര്യ ആശുപത്രികളും വലിയ പങ്ക് വഹിക്കുന്നുണ്ട് സര്‍ക്കാര്‍ ആശുപത്രികളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റില്ലെന്നും ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജയകുമാറിന് എതിരായ വിമര്‍ശനം സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകള്‍ കേരളത്തിലുണ്ട്. ആരോഗ്യമേഖലയെ സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. വീണ ജോര്‍ജിന് എതിരെ സിപിഎമ്മിന്റെ ഏതെങ്കിലും അംഗം ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാന്‍റെ പരാമർശം സംബന്ധിച്ചും ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു. അദ്ദേഹം സ്വന്തം അനുഭവം പറഞ്ഞതാകാം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയതുകൊണ്ട് രക്ഷപ്പെട്ടെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കില്‍ തന്റെ ജീവന്‍ പോയേനെയെന്നും ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.
വീണാ ജോര്‍ജ് തെറ്റ് ചെയ്തിട്ടില്ല, വീണ ജോര്‍ജിന് സംരക്ഷണത്തിന് പാര്‍ട്ടിയും സര്‍ക്കാറുമുണ്ട്. ആരോഗ്യമന്ത്രിയെ സംരക്ഷിക്കും, മുഖ്യമന്ത്രി ചികിത്സയുടെ തുടര്‍ച്ചയ്ക്കാണ് അമേരിക്കയില്‍ പോയത്. അവിടെയാണ് അതിന്റെ സൗകര്യമുള്ളതെന്നും ടി.പി. രാമകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു.
Content Highlights: LDF convener TP Ramakrishnan condemns attacks on Kerala`s health sector, defends Minister Veena