അവസാനദിനവും സഭയിൽ കനത്ത പ്രതിഷേധം; ‘ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷ’മെന്ന് ഭരണപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടനെതന്നെ പ്രതിപക്ഷം നിസ്സഹകരണം പ്രഖ്യാപിക്കുകയായിരുന്നു. ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ കെ. ബാബു എംഎൽഎയാണ് വിഷയം അവതരിപ്പിച്ചത്. ശബരിമല വിഷയത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞ അതേകാര്യങ്ങൾ ഇന്നും അദ്ദേഹം സഭയിൽ ആവർത്തിച്ചു. തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയമാണ് കെ. ബാബു സഭയിൽ ഉന്നയിച്ചത്. സഭയിൽ നിസ്സഹകരണം തുടരുമെന്നും കെ. ബാബു പറഞ്ഞു.
പ്രതിപക്ഷത്തിനു മറുപടിയുമായി പി. രാജീവും എം.ബി. രാജേഷും വി. ശിവൻകുട്ടിയും രംഗത്തെത്തി. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കഴിവുകെട്ട, നിരുത്തരവാദപരമായി പെരുമാറുന്ന നശീകരണാത്മകമായ പ്രതിപക്ഷമാണ് നിയമസഭയിലുള്ളതെന്നും അതുകൊണ്ടാണ് ഭരണപക്ഷത്തിനെതിരേ ഒരു അവിശ്വാസപ്രമേയം പോലും കൊണ്ടുവരാനാകാത്തതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
എങ്ങനെയെങ്കിലും സഭ തീർന്നുകിട്ടിയാൽ മതി, ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
Content Highlights: Sabarimala Gold Smuggling Row Dominates Final Session Day: Opposition Demands Minister's Resignation