എൻഡോസൾഫാൻ ദുരന്ത ബാധിതയുടെ വീട് ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്, ഫ്ലെക്സ് സ്ഥാപിച്ച് ക്രൂരത

#മാതൃഭൂമി ന്യൂസ്
വീടിന് മുന്നിൽ ബാങ്ക് സ്ഥാപിച്ച ഫ്ലെക്സ് | Photo: Screengrab / Mathrubhumi news
വീടിന് മുന്നിൽ ബാങ്ക് സ്ഥാപിച്ച ഫ്ലെക്സ് | Photo: Screengrab / Mathrubhumi news

കാസർകോട്: ബാളിയൂരിൽ എൻഡോസൾഫാൻ ദുരന്ത ബാധിതയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനൊരുങ്ങി കേരളാ ​ഗ്രാമീൺ ബാങ്ക്. വീടിന് മുന്നിൽ ബാങ്ക് ഫ്ലെക്സ് സ്ഥാപിച്ചു. ഈ സ്ഥലം വില്പനയ്ക്ക് എന്നു കാണിച്ചുള്ള ഫ്ലെക്സാണ് സ്ഥാപിച്ചത്. സർഫാസി നിയമപ്രകാരം വീട് ലേലം ചെയ്യാൻ പോകുന്നെന്നാണ് ഫ്ലക്സിലുള്ളത്. 

ബാളിയാ സ്വദേശിയായ തീർത്ഥയും കുടുംബവുമാണ് ജപ്തി ഭീഷണി നേരിടുന്നത്. 2016-ലെടുത്ത രണ്ടര ലക്ഷം രൂപ പലിശയും കൂട്ടുപലിശയും ചേർന്നാണ് വലിയ സാമ്പത്തികബാധ്യതയിലേക്കെത്തിയത്. കുട്ടിയുടെ ചികിത്സയ്ക്കും വീടിന്റെ നവീകരണത്തിനുമായായിരുന്നു ലോൺ എടുത്തത്. പണം പലതവണ തിരിച്ചടച്ചെങ്കിലും പിന്നീട് സാമ്പത്തിക ബാധ്യതയും മകളുടെ ചികിത്സയും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ തിരിച്ചടവ് മുടങ്ങുകയായിരുന്നു. 

താത്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഫോൺനമ്പർ അടക്കം നൽകിയാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, ബാധ്യത പൂർണ്ണമായും ഏറ്റെടുക്കാമെന്ന് മഞ്ചേശ്വരം എംഎൽഎ  എകെഎം അഷ്റഫ് ഉറപ്പുനൽകിയിട്ടുണ്ട്.

Content Highlights: Kerala Grameen Bank seizes the home of an Endosulfan victim in Kasaragod due to loan default