അൻവറിനെ കൂടെനിർത്തണം, തീരുമാനങ്ങൾ പ്രതിപക്ഷനേതാവ് ഒറ്റയ്ക്കല്ല എടുക്കേണ്ടത്- കെ. സുധാകരൻ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത തുടരുന്നു. ഇതിനിടെ, പി.വി. അന്‍വറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തീരുമാനത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ രംഗത്തെത്തി. നിലമ്പൂരില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നും അദ്ദേഹത്തെ യുഡിഎഫിനൊപ്പം നിര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു.
'അന്‍വറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പ്രതിപക്ഷനേതാവ് ഒറ്റയ്‌ക്കെടുക്കേണ്ടതല്ല. അത് പാര്‍ട്ടിയുടെ നേതൃത്വം മൊത്തമായി എടുക്കേണ്ട തീരുമാനമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് അത്തരത്തില്‍ ഒരു ചര്‍ച്ച നടന്നിട്ടില്ല. പുതിയ കെപിസിസി പ്രസിഡന്റ് അധികാരത്തില്‍ എത്തിയിട്ടുണ്ട്, അദ്ദേഹവുമായി സംസാരിച്ചിരുന്നു. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും പങ്കെടുത്തുകൊണ്ടുള്ള ചര്‍ച്ച വൈകാതെ നടക്കുമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്,' സുധാകരന്‍ പറഞ്ഞു.
'പാര്‍ട്ടിക്കകത്ത് നേതാക്കൾക്ക് വ്യക്തിപരമായ താല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടാകും. വി.ഡി. സതീശന്‍ പറയുതെല്ലാം പാര്‍ട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായമല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിനെ പാര്‍ട്ടിയുടെ തീരുമാനമായി കാണരുത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെ മാത്രം മുഖവിലയ്‌ക്കെടുത്ത്, അത് മാത്രമാണ് വാരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ബലാബലം പരിശോധിക്കുന്നതിന്റെ മാനദണ്ഡമെന്ന് ചിന്തിക്കുന്നത് തെറ്റാണ്,' സുധാകരന്‍ വ്യക്തമാക്കി.
'നിലമ്പൂരില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണ്. ആ മണ്ഡലത്തില്‍ അന്‍വറിന്റെ കൈയിലുള്ള വോട്ട് ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് മുന്നണിക്ക് തിരിച്ചടിയാകും. യുഡിഎഫിനൊപ്പം നില്‍ക്കാന്‍ അന്‍വര്‍ തയ്യാറായാല്‍ അത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവും. അന്‍വറിനെ യുഡിഎഫില്‍ കൊണ്ടുവരണം, പാര്‍ട്ടിയുടെ കൂടെ നിര്‍ത്തണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നേതൃത്വത്തോടും ഇതുതന്നെയാണ് പറയാനുള്ളത്,' കെ. സുധാകരന്‍ പറഞ്ഞു.
Content Highlights: k sudhakaran opposes vd satheesan in pv anvar issue nilambur byelection 2025