കെ.എസ് ഹരിഹരന്റെ പരാമര്‍ശം; കാലിൽ വീണ് മാപ്പ് പറയാന്‍ വേറെ ആളെ നോക്കണം-കെ.മുരളീധരന്‍

കെ.മുരളീധരന്‍
കെ.മുരളീധരന്‍

കോഴിക്കോട്: ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വിവാദ സ്ത്രീവിരുദ്ധ പ്രസംഗത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എം.പി. ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചു. മാപ്പ് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ എന്താ ചെയ്യുക. കാലില്‍ വീണ് മാപ്പ് പറയാന്‍ വേറെ ആളെ നോക്കണമെന്നും മുരളി പറഞ്ഞു. 

പി.വി.അന്‍വറിന്റെ പ്രസ്താവന സി.പി.എമ്മും മുഖ്യമന്ത്രിയും പിന്താങ്ങിയ പോലെ ഞങ്ങള്‍ ചെയ്തില്ല.  തെറ്റ് കണ്ടാല്‍ ഞങ്ങള്‍ തിരുത്തും. ഞങ്ങള്‍ തിരിച്ച് ബോംബെറിയുന്നവരല്ല. സി.പി.എമ്മിനെതിരെ ശക്തമായ പ്രചാരണം നടത്തും. വടകരയില്‍ സര്‍വകക്ഷി യോഗം ആവശ്യമെങ്കില്‍ വിളിക്കട്ടെ. കളക്ടര്‍ വിളിച്ചാല്‍ പങ്കെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പോയതില്‍ ഒരു കുഴപ്പവുമില്ലെന്നും പക്ഷേ വിശ്രമിക്കാന്‍ വേണ്ടി പോയി എന്ന് ഒരു വാക്ക് പറഞ്ഞാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും കെ.മുരളീധരന്‍ ചോദിച്ചു. ഓരോരുത്തര്‍ ഓരോ വഴിക്ക് പോയി, ഒരാള് സിംഗപ്പൂരിലേക്ക് പോയി,  കൂറേ പേര് ടൂര്‍ പോയി. മഴക്കാല ശുചീകരണം പോയിട്ട് ഇവിടെ ഒന്നും നടക്കുന്നില്ലെന്നും കെ.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. ആരോടും മിണ്ടാതെ ഒരു സുപ്രഭാതത്തില്‍ പോയപ്പോഴാണ് ചോദിച്ചത് എവിടെപ്പോയി എന്തിനു പോയി ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്തതാണോ  അല്ലെങ്കില്‍ സ്വന്തം കാശ് കൊണ്ടാണോ എന്നൊക്കെ.

സംസ്ഥാനത്ത് ഭരണമുണ്ടെങ്കിലേ ഭരണസ്തംഭനം ഉണ്ടാകൂ.. അങ്ങനെ ഒരു സംഭവം ഇവിടെയില്ല. ചൂട് കൂടിയാലും മഴ വന്നാലും മുഖ്യമന്ത്രി പോയല്ലോ. ഇതിനെല്ലാം പരിഹാരമുണ്ടാക്കേണ്ട ആള് സ്ഥലത്തില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാ? ആരോട് പറയാനാണെന്നും മുരളി ചോദിച്ചു. 


 

Content Highlights: k muraleedharn on ks hariharan controversial speech