സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതി നൽകണം; സഭ്യമല്ലാത്ത ഭാഷയിൽ ഇടുക്കി DCC പ്രസിഡന്റ്-വിവാദം

വാഴത്തോപ്പ്: രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികൾ നൽകാൻ ആഹ്വാനം ചെയ്ത് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോയി കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഴത്തോപ്പിൽ നടന്ന സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ സ്ത്രീകളെ മുൻനിർത്തി വ്യാജ തെളിവുകൾ സൃഷ്ടിക്കണമെന്ന് സി.പി. അണികളോട് പരസ്യമായി പ്രസംഗിച്ചു.
മറുവിഭാഗവുമായി സംഘർഷമുണ്ടാകുമ്പോൾ വനിതാ നേതാക്കൾ സ്വന്തം ബ്ലൗസ് വലിച്ചുകീറി പരാതി നൽകണമെന്ന വിചിത്രമായ നിർദ്ദേശമാണ് സി.പി മാത്യു മുന്നോട്ടുവെച്ചത്. ഇത്തരത്തിൽ ചെയ്താൽ കേസിന്റെ ഗതി മാറുമെന്നും എതിരാളികളെ എളുപ്പത്തിൽ കുടുക്കാമെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒരു പഞ്ചായത്ത് അംഗത്തോട് ഇത്തരത്തിൽ ചെയ്യാൻ താൻ നിർദ്ദേശിച്ചതായും അദ്ദേഹം പ്രസംഗത്തിനിടെ അവകാശപ്പെടുന്നുണ്ട്.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതാ നേതാക്കളെ ഉപയോഗിച്ച് എസ്.സി/എസ്.ടി ആട്രോസിറ്റി വകുപ്പ് പ്രകാരം കേസെടുപ്പിക്കാനുള്ള ഗൂഢാലോചനയും പ്രസംഗത്തിലുണ്ട്. പ്രസ്തുത പഞ്ചായത്ത് അംഗം ഈ വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ട് അത്തരത്തിൽ കേസ് നൽകിയാൽ അത് നിയമപരമായി കൂടുതൽ ഗൗരവമുള്ളതാകുമെന്നും ഡിസിസി പ്രിസിഡന്റ് അണികളോട് പറഞ്ഞു.
അങ്ങേയറ്റം സഭ്യമല്ലാത്ത രീതിയിലുള്ള ഭാഷയാണ് ഡിസിസി പ്രസിഡന്റ് പ്രസംഗത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. എതിരാളികളെ നേരിടാൻ തന്റെ പക്കൽ പത്തൻപതോളം മിടുക്കരായ യുവാക്കൾ സജ്ജരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ പ്രസംഗം നടത്തുമ്പോൾ വേദിയിൽ കെപിസിസി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ്, റോയി കെ പൗലോസ്, എ പി ഉസ്മാൻ എന്നിവർ ഉണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രസ്താവന പുറത്തുവന്നപ്പോൾ ഇവരും നിശബ്ദരായി ഇരിക്കുകയായിരുന്നു.
സി.പി. മാത്യു വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമല്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു പ്രവർത്തകനെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും നിയമത്തെ വെല്ലുവിളിക്കുന്നതുമായ പുതിയ പ്രസംഗം പുറത്തുവന്നിരിക്കുന്നത്. നിലവിൽ ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ അക്രമം അഴിച്ചുവിടാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാക്കന്മാർ നടത്തുന്നത് എന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വിമർശിച്ചു. പട്ടികവർഗ്ഗത്തിൽപെട്ട വനിതകളെ ഉപയോഗിച്ച് കള്ളക്കേസുകൾ ഉണ്ടാക്കി കോൺഗ്രസ് നേതാക്കന്മാരെയും പ്രവർത്തകരെയും കേസിൽ നിന്നും രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അക്രമ മാർഗത്തിലൂടെ ഇടുക്കി നിയോജക മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെല്ലാം ഡിസിസി പ്രസിഡന്റ് സിപി മാത്യുവാണ് നേതൃത്വം നൽകുന്നതെന്നും സിവി വർഗീസ് ആരോപിച്ചു.
Content Highlights: Idukki DCC President CP Mathew faces backlash for inciting workers to file fake cases using women.