ഗുരുവായൂരിലെ പ്രതീകാത്മക ആന നടയിരുത്തൽ: വരുമാനം 5.75 കോടി രൂപ

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകള്‍ (ഫയല്‍) |ഫോട്ടോ:മാതൃഭൂമി
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകള്‍ (ഫയല്‍) |ഫോട്ടോ:മാതൃഭൂമി

കൊച്ചി: ഗുരുവായൂർ അമ്പലത്തിൽ പ്രതീകാത്മകമായി ആനകളെ നടയിരുത്തിയതിലൂടെ ദേവസ്വത്തിന് ലഭിച്ചത് 5.75 കോടിരൂപ. 2003 മുതലുള്ള കണക്കാണിത്. പ്രതീകാത്മകമായി ആനയെ നടയിരുത്തുന്നതിന് 10 ലക്ഷംരൂപയാണ് ഫീസ്. എന്നുമുതലാണ് ആനകളെ പ്രതീകാത്മകമായി നടയിരുത്തിത്തുടങ്ങിയതെന്നോ നേരത്തേ എത്രയായിരുന്നു ഫീസ് എന്നതോ ദേവസ്വത്തിന് അറിയില്ല. വ്യക്തമായ ഉടമസ്ഥാവകാശം ഉണ്ടെങ്കിൽ ഇപ്പോഴും ഗുരുവായൂരിൽ ആനയെ നടയിരുത്താം.

38 ആനകളാണ് ഗുരുവായൂരിൽ ഇപ്പോഴുള്ളത്. ആനകൾ ചരിഞ്ഞാൽ കൊമ്പുകൾ വനംവകുപ്പിന് കൈമാറും. ഇതിന് സർക്കാർ ദേവസ്വത്തിന് പ്രതിഫലം നൽകുന്നില്ലെന്നും വിവരാവകാശപ്രവർത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിൽ പറയുന്നു.

എഴുന്നള്ളിക്കാൻ ആനകളെ നൽകുന്നതിലൂടെ 2022-23ൽ 2.94 കോടിരൂപ ലഭിച്ചു. ആനകളുടെ ഭക്ഷണത്തിനായി 3.19 കോടിരൂപ ചെലവായി. 2018 മുതൽ 2024 മേയ് വരെ ആനക്കോട്ടയിലെ സന്ദർശന ഫീസിനത്തിൽ 6.57 കോടിയും പാർക്കിങ് ഫീസായി 1.14 കോടിരൂപയും ലഭിച്ചു.

Content Highlights: guruvayur elephants-Revenue