ഇടുക്കിയിൽ 12 ഏക്കറോളം ഭൂമി സർക്കാർ തിരിച്ചുപിടിച്ചു; കൈയേറിയവരിൽ സിപിഎം നേതാവും

Screengrab | mathrubhumi news
Screengrab | mathrubhumi news

ഇടുക്കി: ചിന്നക്കനാലില്‍ വ്യാജപട്ടയം ഉപയോഗിച്ച് കൈയേറിയ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. 12 പേര്‍ കൈവശംവെച്ചിരുന്ന 12 ഏക്കറോളം ഭൂമിയാണ് പിടിച്ചെടുത്തത്. സിപിഎം ശാന്തന്‍പാറ ഏരിയ കമ്മിറ്റിയംഗവും ബാങ്ക് പ്രസിഡന്റുമായ വി.എക്‌സ്. ആല്‍ബിനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു. ആല്‍ബിന്‍ രണ്ടര ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി. മൂന്നാര്‍ ദൗത്യവുമായി ബന്ധപ്പെട്ടാണ് കൈയേറ്റം കണ്ടെത്തിയത്. 

ചിന്നക്കനാലില്‍നിന്ന് വിലക്ക് 70 ഏക്കര്‍ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങളിലായാണ് ഭൂമി കൈയേറിയത്. ചിന്നക്കനാലില്‍നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴിയിലും രണ്ടിടത്തായി കൈയേറ്റമുണ്ടായിട്ടുണ്ട്.

കഴിഞ്ഞദിവസം അഞ്ചുപേര്‍ കൈവശംവെച്ചിരുന്ന ഒന്‍പത് ഏക്കറോളം ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചിരുന്നു. വള്ളിയമ്മ എന്ന ഒരു സ്ത്രീയുടെ പേരില്‍ വ്യാജപട്ടയം നിര്‍മിച്ച് അത് കൈവശപ്പെടുത്തുകയായിരുന്നു.

Content Highlights: Government Reclaims 12 Acres of Illegally Occupied Land in Chinnakkanal