പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

ബോവിക്കാനം(കാസറകോട്): പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തിൽ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പിൽ അവശനിലയിൽ കണ്ടത്.
വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ചെങ്കള സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അറിയപ്പെടുന്ന നെല്ല്-കവുങ്ങ്-ക്ഷീര കർഷകനായിരുന്നു. ഡിസംബർ 31-ന് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ രണ്ടുവയസ്സുള്ള പശുവിനെ കടിച്ചിരുന്നു. വീടിന് സമീപത്തെ വയലിൽ കെട്ടിയിട്ടപ്പോഴായിരുന്നു നായ കടിച്ചത്. പശുവിനെ കടിച്ച നായ രണ്ടുദിവസത്തിന് ശേഷം സമീപത്തെ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തി. കുത്തിവെപ്പ് എടുത്തിരുന്നുവെങ്കിലും ജനുവരി 18-ന് പശു ചത്തു. നാരായണൻ ഇതേതുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു.
ദീർഘകാലം വിദ്യാനഗർ കാംപ്‌കോ ശാഖയിൽ തൊഴിലാളിയായിരുന്നു. ഭാര്യ: പദ്‌മാവതി. മക്കൾ: വിനോദ് (നിർമാണ തൊഴിലാളി), വിജു (ചുമട്ടുതൊഴിലാളി, കാംപ്‌കോ), ബിന്ദു. മരുമക്കൾ: ടി. സുചിത്ര (പാണൂർ), രജിത (നാരമ്പാടി), കൃഷ്ണൻ (ജാൽസൂർ). സഹോദരങ്ങൾ: കൊട്ടൻ, പരേതരായ രാമൻ, കാർത്യായനി (എല്ലാവരും പാണൂർ).
Content Highlights: A farmer in Kannur took his own life due to severe distress after his cow died from a rabies bite.