ഗുരുതര കൃത്യവിലോപം,നടപടി വേണം; പൂരം കലക്കലിൽ അജിത്കുമാറിനെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കെെമാറി

#ആര്‍. അനന്തകൃഷ്ണന്‍ | മാതൃഭൂമി ന്യൂസ്
എം.ആർ. അജിത് കുമാർ | Photo: Mathrubumi
എം.ആർ. അജിത് കുമാർ | Photo: Mathrubumi

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. സംഭവത്തില്‍ എഡിജിപിക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ശരിവെച്ച ആഭ്യന്തര സെക്രട്ടറി, നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുള്ളത്. 

ഷേക്ക് ദര്‍വേഷ് സാഹിബ് പോലീസ് മേധാവിയായിരിക്കെയാണ് പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അജിത് കുമാറിനെതിരേ അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ട്, വിരമിക്കുന്നതിന് മുന്‍പേ അദ്ദേഹം ആഭ്യന്തര വകുപ്പിന് കൈമാറി. റിപ്പോര്‍ട്ട് അംഗീകരിച്ച ആഭ്യന്തര സെക്രട്ടറി തുടര്‍നടപടിക്കായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയായിരുന്നു. അജിത്കുമാര്‍ ഗുരുതര കൃത്യവിലോപം കാണിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന ശുപാര്‍ശയും ആഭ്യന്തര സെക്രട്ടറി കൈമാറിയിട്ടുണ്ട്. 

പൂരം വിഷയത്തില്‍ എം.ആര്‍. അജിത്കുമാറിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോ എന്നായിരുന്നു പ്രധാനമായും അന്വേഷിച്ചത്. സ്ഥലത്തുണ്ടായിട്ടും പൂരം അലങ്കോലപ്പെട്ട സന്ദര്‍ഭത്തില്‍ ഇടപെട്ടില്ല എന്നതാണ് ഷേക്ക് ദര്‍വേഷ് സാഹിബ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. സംഭവസമയത്ത് ക്രമസമാധാന ചുമതലയിലുള്ള എഡിജിപി ആയിരുന്നു അജിത് കുമാര്‍. ഇത്രയും ഗൗരവതരമായ വിഷയം നടന്നിട്ടും ഇടപെടാതിരുന്നത് ഗുരുതര കൃത്യവിലോപമായാണ് ഷേക്ക് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ടില്‍ കണക്കാക്കിയിട്ടുള്ളത്. 

Content Highlights: enquiry report against mr ajith kumar on thrissur pooram controversy submitted to chief minister