മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി. നോട്ടീസ്

#മാതൃഭൂമി ന്യൂസ്
പിണറായി വിജയൻ | File Photo
പിണറായി വിജയൻ | File Photo

തിരുവനന്തപുരം: കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയതായാണ് വിവരം.

നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുൻപാകെ ഇ.ഡി. പരാതി സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

2019-ൽ 9.72 ശതമാനം പലിശയ്ക്കാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2150 കോടി സമാഹരിച്ചത്. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ രണ്ടുതവണ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയിരുന്നു.

Content Highlights: ED Issues Show Cause Notice to CM Pinarayi Vijayan Over Masala Bond Deal