'കള്ളാ, കുള്ളാ നജീബേ...'; എം.എല്‍.എക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ, ഉദ്ഘാടകനായി സരിന്‍

നജീബ് കാന്തപുരം, പ്രതീകാത്മക ചിത്രം | Photo: Mathrubhumi
നജീബ് കാന്തപുരം, പ്രതീകാത്മക ചിത്രം | Photo: Mathrubhumi

മലപ്പുറം: പകുതിവിലയ്ക്ക് ലാപ്‌ടോപ്പും മറ്റും നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാരോപിച്ച് നജീബ് കാന്തപുരത്തിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ ഡി.വൈ.എഫ്.ഐയുടെ അധിക്ഷേപമുദ്രാവാക്യം. എം.എല്‍.എ. ഓഫീസിലേക്കായിരുന്നു ഡി.വൈ.എഫ്.ഐ. മാര്‍ച്ച്. എം.എല്‍.എയെ 'കുള്ളനെ'ന്ന് വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐയുടെ അധിക്ഷേപം.

ഡോ. പി. സരിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 'കള്ളാ, കുള്ളാ നജീബേ...' എന്ന മുദ്രാവാക്യമായിരുന്നു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഉദ്ഘാടനത്തിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമായി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി.

കൊടുവള്ളി മാഫിയാസംഘത്തിന്റെ ലീഡറായി നജീബ് കാന്തപുരം പെരിന്തല്‍മണ്ണക്കാരെ പറ്റിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സരിന്‍ പ്രസംഗിച്ചു. ലാപ്‌ടോപിനായി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള മുദ്രാ ഫൗണ്ടേഷനില്‍ പണം അടച്ചവരും മാര്‍ച്ചിന്റെ ഭാഗമായിരുന്നെന്ന് ഡി.വൈ.എഫ്.ഐ. അവകാശപ്പെട്ടു.

Content Highlights: Abusive slogans against Najeeb Kanthapuram MLA in DYFI protest march