‘വിവാഹത്തിന് മുൻപ് HIV ടെസ്റ്റ് നടത്തണം’- പ്രസ്താവനയുമായി മാർത്തോമ്മാ വൈദികൻ

തിരുവനന്തപുരം: മാർത്തോമ്മാ സഭയിലെ യുവതി യുവാക്കളിൽ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയതിനു ശേഷമേ കല്ല്യാണം നടത്താവൂ എന്ന് വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ്. ഓഗസ്റ്റ് 30ന് തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ നടന്ന കുടുംബ സംഗമത്തിലാണ് വൈദികന്റെ പ്രസ്താവന. സഭയിലെ യുവതിയുവാക്കളെ അപമാനിക്കുന്ന പരാമർശങ്ങളാണ് വൈദികൻ നടത്തിയതെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി.
'കർണാടക സർക്കാർ എല്ലാ ക്യാംപസുകളിലും എച്ച്.ഐ.വി ടെസ്റ്റ് നടത്തുകയാണ്. മാർത്തോമ്മ സഭയിൽ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള ടെസ്റ്റുകൾക്ക് വിധേയമായതിനുശേഷം മാത്രമേ നടത്താവൂ എന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു റവ. ഡോ. കെ. തോമസിന്റെ പരാമർശം. 27 വയസ്സുള്ള മകളെ മണവാട്ടിയായി ദേവാലയത്തിൽ കൊണ്ടുവരുമ്പോൾ അവൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാൻ കഴിയണം' എന്നായിരുന്നു വൈദികന്റെ പരാമർശം.
എന്നാൽ സഭയുടെ അഭിമാനമായി മാന്യമായി വളർത്തുന്ന യുവജനങ്ങളെ പരസ്യമായി അപമാനിച്ചതിന് വൈദിക ട്രസ്റ്റ് മാപ്പുപറയണം. ഈ പ്രസ്താവനക്കു മേൽ നടപടി എടുക്കണമെന്ന് മെത്രാപ്പോലീത്തായോട് യുവജന പ്രതിനിധികൾ ആവശ്യപ്പെട്ടു.
അതേസമയം നല്ല ഉദ്ദേശത്തിലാണ് അത്തരം പരാമർശം നടത്തിയതെന്ന് റവ. ഡോ. കെ. തോമസ് പ്രതികരിച്ചു.
കുടുംബസംഗമത്തിലെ രക്ഷിതാക്കളെയാണ് താൻ അഭിസംബോധന ചെയ്തത്. ബോധവത്കരണം നടത്തുകയാണുണ്ടായത്. ഇത്തരം കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുള്ളിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.