കൈയ്യേറ്റശ്രമത്തിൽ ലോക്കൽകമ്മിറ്റി പ്രശ്നക്കാർക്കൊപ്പം; പയ്യന്നൂർ CPMൽ വിഭാഗീയത, തീർപ്പാക്കാൻ ശ്രമം

കണ്ണൂർ: പയ്യന്നൂർ മേഖലയിൽ സി.പി.എമ്മിലെ വിഭാഗീയത പരിഹരിക്കാൻ വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തിലാണ് യോഗം. പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മൂന്ന് ബ്രാഞ്ചിലെ അംഗങ്ങൾ പൂർണമായും പ്രവർത്തനരംഗത്തുനിന്ന് വിട്ടുനിന്നിട്ട് മാസങ്ങളായി. കാര നോർത്ത്, കാര സൗത്ത്, കാര വെസ്റ്റ് ബ്രാഞ്ചുകളിലെ അംഗങ്ങളാണ് ഇടഞ്ഞുനിൽക്കുന്നത്.
പുതുവത്സരാഘോഷത്തിനിടെയുണ്ടായ തർക്കമാണ് പ്രശ്നമായത്. കാരയിലെ പ്രവർത്തകരെ മറ്റൊരു പ്രദേശത്തെ പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ലോക്കൽ കമ്മിറ്റി പ്രശ്നക്കാരെ പിന്തുണച്ചെന്നാണ് പരാതി. ഇക്കാര്യത്തിൽ അനുഭാവികളും പ്രവർത്തകരും ചേർന്ന് മേൽഘടകങ്ങൾക്ക് നിവേദനം നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരാതി നൽകി. പരിഹാരശ്രമങ്ങളുടെ ഭാഗമായി സെപ്റ്റംബർ ആദ്യം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ പങ്കെടുത്ത് യോഗം ചേർന്നിരുന്നു. ബ്രാഞ്ച് യോഗങ്ങൾ മാറ്റിയായിരുന്നു അടിയന്തര യോഗം. ഇതിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ചത്തെ യോഗം.
ബ്രാഞ്ച് സമ്മേളനങ്ങളിൽ സർക്കാറിനും ആഭ്യന്തരവകുപ്പിനും നേരേയുള്ള വിമർശം കടുക്കുന്നുണ്ട്. പി.വി. അൻവർ എം.എൽ.എ. തുറന്നുവിട്ട വിവാദങ്ങളാണ് സമ്മേളനങ്ങളുടെ അജൻഡ മാറ്റിയത്. ആഭ്യന്തരവകുപ്പിനെതിരേയുള്ള ആരോപണങ്ങൾ വിവാദമായതോടെ പാർട്ടി അണികളും അതേറ്റെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയും അംഗങ്ങൾ ഉന്നയിക്കുന്നു. കണ്ണൂർ മണ്ഡലത്തിൽ എം.വി. ജയരാജന് വോട്ടുകുറഞ്ഞതിന്റെ സാഹചര്യം വിശദീകരിക്കണമെന്ന് അമ്പാടിമുക്ക് ചെട്ടിപ്പീടിക ബ്രാഞ്ച് സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.
Content Highlights: Muddy the waters in Payyanur CPM