ഏത്തമിടീച്ച സംഭവം : കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ഏത്തമിടീച്ച കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണാനിടയായി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടുവിക്കുന്ന ദൃശ്യം കാണാനിടയായി. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ല. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പോലീസന്റെ യശസ്സിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പോലീസുകാര്‍. ഇതിന് നല്ല സ്വീകാര്യതയും ഉണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാലില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂര്‍ അഴീക്കലിലാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. സംഭവം വാര്‍ത്തയായതോടെ ഡി.ജി.പി എസ്.പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക..ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്.
content highlights: cm against sp yathish chandra
Content Highlights: