അയ്യപ്പന്റെ തങ്കവിഗ്രഹം അവിടെയുണ്ടോ? അയ്യപ്പസംഗമം പിണറായിക്ക് മേനിപറയാനെന്ന് സി.കെ. പദ്മനാഭൻ

തൃശ്ശൂർ: അയ്യപ്പന്റെ തങ്കവിഗ്രഹംപോലും ശബരിമലയിൽ ഇപ്പോളുണ്ടോയെന്ന് സംശയിക്കേണ്ട സ്ഥിതിയാണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം സി.കെ. പദ്മനാഭൻ. ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടതിനെതിരേ ബിജെപി ജില്ലാതലത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രഭരണം രാഷ്ട്രീയമുക്തമാക്കണമെന്ന തങ്ങളുടെ ആദ്യകാല അഭിപ്രായത്തിന് ഇന്നും പ്രസക്തിയുണ്ട്. സംഭവം അന്വേഷിക്കാൻ സിബിഐ മാത്രമല്ല, ഇഡിയും എത്താൻ സാധ്യതയുണ്ട്. അയ്യപ്പസംഗമം സംഘടിപ്പിച്ചത് പിണറായിക്ക് മേനിപറയാൻ മാത്രമാണ്. കുടുംബവാഴ്ച മാത്രമാണ് പിണറായിയുടെ ലക്ഷ്യം. മഞ്ഞുമലയുടെ അറ്റംമാത്രമാണ് പുറത്തുവന്നിരിക്കുന്നത്.
സ്വർണം നഷ്ടപ്പെട്ടതു പുറത്തുകൊണ്ടുവന്നത് അയ്യപ്പൻ തന്നെയാണ് എന്ന സത്യം തുറന്നുപറയാൻ സിപിഎം നേതാവ് എ.കെ. ബാലൻ തയ്യാറായി. ഉയരക്കുറവിനെതിരേ നിയമസഭയിൽ പിണറായി വിജയൻ നടത്തിയ അധിക്ഷേപം പുറത്തായിരുന്നെങ്കിൽ കേസെടുക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പടിഞ്ഞാറേക്കോട്ടയിൽനിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ ജലപീരങ്കി പ്രയോഗിച്ചു.
Content Highlights: BJP leader CK Padmanabhan questions the presence of Ayyappan`s golden idol in Sabarimala and criticizes the Pinarayi government`s `Ayyappa Sangamam`