സുപ്രീംകോടതിയിലെ സത്യവാങ്മൂലം വ്യക്തമാക്കുന്നത് ഓർത്തഡോക്സ് സഭയുടെ ഇരട്ടമുഖം - യാക്കോബായ സഭ

കോട്ടയം: വ്യത്യസ്ത ആചാരങ്ങളാണ് പിന്തുടരുന്നതെന്ന് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ, രണ്ട് സഭകളാണെന്ന് അംഗീകരിച്ച് നിയമിർമാണവുമായി സഹകരിച്ചാൽ സഭാതർക്കം സമാധാനപരമായി തീർക്കാനാകുമെന്ന് യാക്കോബായ സഭ.
പള്ളികളിൽ ഹിതപരിശോധന നടത്തി, ഭൂരിപക്ഷത്തിന് പള്ളികൾ വിട്ടുകൊടുത്ത്, ന്യൂനപക്ഷത്തിന് അവകാശം നൽകണം. സെമിത്തേരികൾ ഇരുവിഭാഗങ്ങൾക്കും ഒരുമിച്ച് ഉപയോഗിക്കാനും സാഹചര്യമുണ്ടാക്കണം. അങ്ങനെ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും യാക്കോബായ സഭയുടെ മാധ്യമവിഭാഗം ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
എന്നാൽ സുപ്രീംകോടതിയിലെ പുതിയ നിലപാട്, ഓർത്തഡോക്സ് സഭയുടെ ഇരട്ടമുഖത്തിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സത്യവാങ്മൂലം കൊടുത്തിട്ടുള്ളത് കോടതിയുടെ കണ്ണിൽപൊടിയിടാനാണ്. രണ്ട് സഭകളാണെന്ന് ഉൾക്കൊള്ളുന്നുണ്ടെങ്കിൽ സർക്കാർ നിയമിർമാണം നടത്തുമ്പോൾ അതുമായി സഹകരിക്കുകയാണ് ഓർത്തഡോക്സ് വിഭാഗം ചെയ്യേണ്ടതെന്ന് മാർ തെയോഫിലോസ് പറഞ്ഞു.
സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്, രണ്ട് വിശ്വാസവും രണ്ട് പാരമ്പര്യങ്ങളുമുള്ള സഭയാണ്, യാക്കോബായ സഭയുടെ വൈദികരെ ശവസംസ്കാരത്തിന് അനുവദിക്കില്ല, വൈദികരെത്തിയാൽ സംഘർഷമുണ്ടാകും എന്നിങ്ങനെയാണ്. ഇതുതന്നെ ഓർത്തഡോക്സ് സഭയുടെ കാപട്യമാണ്. അരനൂറ്റാണ്ടായി യാക്കോബായ സഭ പറയുന്നതാണ് രണ്ടും രണ്ടു സഭകളാണെന്നത്. ഇത് കോടതിക്ക് എഴുതിക്കൊടുക്കാൻ ഇപ്പോഴാണ് ഓർത്തഡോക്സ് വിഭാഗത്തിന് തിരിച്ചറിവുണ്ടായത്.
സഹോദരസഭകളായി പരസ്പരസഹകരണത്തോടെ പിരിയാമെന്ന് യാക്കോബായ സഭ പതിറ്റാണ്ടുകളായി പറയുന്നതാണ്- മാർ തെയോഫിലോസ് ചൂണ്ടിക്കാട്ടി. സെമിത്തേരി ബിൽ അനുസരിച്ചാണ് കാര്യങ്ങൾ നടത്തുന്നതെന്നാണ് ഓർത്തഡോക്സ് വിഭാഗം സുപ്രീം കോടതിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, സെമിത്തരി ബില്ലിെന ഹൈക്കോടതിയിൽ ചൊദ്യംചെയ്ത് റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. ഇതാണ് ഇരട്ടത്താപ്പ്. ഓർത്തഡോക്സ് സഭയുടെ ആത്മാർഥതയില്ലായ്മയാണ് സഭാതർക്കം തീരാതെപോകുന്നതിന് കാരണം.
ഓർത്തഡോക്സ് സഭ ആകമാന സുറിയാനി സഭയുടെ ഭാഗമാണെന്നും തലവൻ പാത്രിയർക്കീസാണെന്നും സുപ്രീംകോടതിയിൽ അവർ പറഞ്ഞു. പാത്രിയാർക്കീസ് വിദേശിയാണെന്നും ഓർത്തഡോക്സ് സഭ സ്വയംശീർഷക സഭയാണെന്നും ഹൈക്കോടതിയിലും പറഞ്ഞു. ഈ വൈരുദ്ധ്യവും രണ്ട് മുഖങ്ങളുമാണ് ഓർത്തഡോക്സ് സഭയുടെ എല്ലായ്പോഴുമുള്ള നിലപാടെന്നും മാർ തെയോഫിലോസ് കുറ്റപ്പെടുത്തി.
2017- ലെ സുപ്രീംകോടതിവിധിയിൽ പ്രശ്നപരിഹാരത്തിന് സർക്കാരിന് നിയമമുണ്ടാക്കാമെന്ന് വ്യക്തമായും പറഞ്ഞിട്ടുണ്ട്. നിയമനിർമാണം കോടതിവിധിക്കെതിരല്ല, അതുകൊണ്ടാണ് കോതമംഗലം പള്ളിക്കേസിൽ എന്തെങ്കിലും ചെയ്യുന്നുണ്ടൊയെന്ന് നാലുപ്രാവശ്യം സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത് -മാർ തെയോഫിലോസ് പറഞ്ഞു.
Content Highlights: church dispute Jacobite Orthodox Churches