അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; സാധ്യമായതെല്ലാം ചെയ്യാമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കി

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. പതിനഞ്ച് മിനുറ്റോളം വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കി. സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി അര്‍ജുന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ആശ്വാസമേകിയെന്ന് സന്ദര്‍ശനത്തിന് ശേഷം അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.
'ഞങ്ങളെ പോലെ ഒരുപാട് പേര്‍ ഇപ്പോൾ കേരളത്തില്‍ ദുഃഖം അനുഭവിക്കുന്നുണ്ട്. അവരെയൊക്കെ കാണുന്ന പോലെ സി.എം. ഞങ്ങളുടെ അടുത്തുവന്ന് ആശ്വാസം തന്നു. ഇവിടെനിന്ന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.' -അര്‍ജുന്റെ കുടുംബം പറഞ്ഞു.
അതേസമയം, ഷിരൂരില്‍ തിരച്ചില്‍ നടക്കുന്നില്ലെന്നും പുഴയില്‍ തിരച്ചിലിനായി എത്തിയ ഈശ്വര്‍ മാല്‍പ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും കുടുംബം ആരോപണമുന്നയിച്ചു. തിരച്ചില്‍ അവസാനിപ്പിച്ച ദിവസത്തേ അതേ ഒഴുക്കാണ് ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഇപ്പോഴുമുള്ളത് എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
Content Highlights: Chief Minister Pinarayi Vijayan visits Arjun's home at Kozhikode