കിറ്റക്‌സ് കമ്പനിയെ തേടി ആന്ധ്രപ്രദേശും, ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി നാളെ കിറ്റക്‌സ് ആസ്ഥാനത്ത്

#റിയ ബേബി | മാതൃഭൂമി ന്യൂസ്
കിറ്റെക്‌സ് ആസ്ഥാനം
കിറ്റെക്‌സ് ആസ്ഥാനം

കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്‌സ് കമ്പനിയെ തേടി ആന്ധ്രപ്രദേശും. ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി ശനിയാഴ്ച കിറ്റക്‌സ് ആസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശ പ്രകാരമാണ് മന്ത്രി എസ്. സവിതയുടെ സന്ദര്‍ശനം എന്നാണ് വിവരം. കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഓഫീസില്‍ മന്ത്രി സവിത നാളെ എത്തുമെന്ന് കിറ്റക്‌സ് പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

കിറ്റക്‌സ് എംഡി സാബു ജേക്കബിനെ നേരിട്ട് ആന്ധ്രാപ്രദേശിലേക്ക് ക്ഷണിക്കുക എന്നതാണ് മന്ത്രിയുടെ ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ കിറ്റക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാനയില്‍ 3500 കോടി രൂപയുടെ നിക്ഷേപമായിരുന്നു കിറ്റക്‌സ് നടത്തിയിരുന്നത്. രണ്ട് നിര്‍മാണങ്ങളാണ് കിറ്റക്‌സ് അവിടെ ലക്ഷ്യംവെച്ചിരുന്നത്. അതില്‍ ഒരു പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഏതാണ്ട്‌ പൂര്‍ത്തിയായിക്കഴിഞ്ഞു. 

അതിനുപിന്നാലെയാണ് ഇപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നുകൂടി കിറ്റക്‌സിന് ക്ഷണം വന്നിരിക്കുന്നത്. കേരളത്തില്‍ കിറ്റക്‌സിന് അനുകൂലമായ സാഹചര്യങ്ങള്‍ ആയിരുന്നില്ല, അതിനാലാണ് പദ്ധതികളുമായി തെലങ്കാനയിലേക്ക് പോയത് എന്നാണ് പ്രസ്താവനയില്‍ കിറ്റക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. 

Content Highlights: chandrababu naidu government to invite kitex to andhra pradesh textiles minister to meet sabu jacob