സംസ്ഥാന സർക്കാരിന് ആശ്വാസം; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

ന്യൂഡൽഹി: കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ക്ഷേമപദ്ധതികൾ കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും വ്യക്തമാക്കിയാണ് കമ്മീഷന്റെ നടപടി. സിസിഐയുടെ ഉത്തരവ് സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും ആശ്വാസമായി.
രണ്ട് സ്വകാര്യ ബസ് ഉടമകളാണ് പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചത്. എന്നാൽ പരാതി കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സിസിഐ ചെയർപേഴ്‌സൺ രവ്‌നീത് കൗർ, അംഗങ്ങളായ ശ്വേത കാക്കർ, ദീപക് അനുരാഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൊതുജനങ്ങളുടെ ക്ഷേമത്തിനായി സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇത്തരത്തിലുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്നും ആ അധികാരത്തിലേക്ക് കടന്നുകയറാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്ക് സാധിക്കില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. പ്രിയദർശിനി പദ്ധതി വന്നതോടെ ബസ് സർവീസുകളിൽ നഷ്ടമുണ്ടായതിനെ തുടർന്ന് പ്രതീക്ഷയോടെ നിയമനടപടികളുമായി മുന്നോട്ടുപോയ സ്വകാര്യ ബസ് ഉടമകൾക്ക് കമ്മീഷന്റെ ഈ തീരുമാനം വലിയ തിരിച്ചടിയായി.
രണ്ട് സ്വകാര്യ ബസ് ഉടമകളാണ് പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചത്
Content Highlights: The Competition Commission of India rejected a complaint by private bus operators against Kerala's Priyadarshini scheme, ruling that state-funded welfare measures providing free travel do not violate competition laws.