കോൺഗ്രസിനോടും ബിജെപിയോടും പറയാനുള്ളത് 'പോ മോനെ ദിനേശാ'; ലാലേട്ടൻ ഡയലോഗ് കടമെടുത്ത് ബൃന്ദ കാരാട്ട്

വടകര: കേരളം ഇക്കുറി കോൺഗ്രസിനും ബിജെപിക്കും 'പോ മോനെ ദിനേശാ' എന്ന സന്ദേശം നൽകുമെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. വടകര എൽഡിഎഫ് സ്ഥാനാർഥി എം.കെ. ഭാസ്‌കരന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം നിരവധി ദുരന്തങ്ങൾ നേരിട്ടിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളും മനുഷ്യനിർമിത ദുരന്തങ്ങളും സംസ്ഥാനത്തെ ബാധിച്ചപ്പോഴും കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ ഞെരുക്കി. എന്നാൽ, ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കേരളത്തിന് രാജ്യത്ത് മുന്നിലെത്താൻ കഴിഞ്ഞതായും ബൃന്ദ കാരാട്ട് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും അതിലൂടെ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ വ്യത്യാസമില്ലാത്ത അവസ്ഥയാണെന്നും അവർ ആരോപിച്ചു. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ കേരളം ഇരുപാർട്ടികൾക്കും ശക്തമായ സന്ദേശം നൽകുമെന്നും 'പോ മോനെ ദിനേശാ' എന്ന സന്ദേശമായിരിക്കും അതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
Content Highlights: Brinda Karat dismisses Congress and BJP influence in Kerala for 2026., Criticism of central government's financial policies toward Kerala., Emphasis on Kerala's resilience against natural and man-made disasters., Allegation that Congress MLAs frequently defect to the BJP.