ബ്രഹ്മപുരം: ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍- വകുപ്പുതല നടപടി വേണം; ട്രിബ്യൂണല്‍ അനുവദിച്ചത് 2 മാസം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ന്യൂഡല്‍ഹി: ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴയിട്ട ദേശീയ ഹരിത ട്രിബ്യൂണല്‍, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികള്‍ക്കും ഉത്തരവിട്ടു. വകുപ്പുതല നടപടിക്കും നിര്‍ദേശമുണ്ട്. രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്നാണ് ഉത്തരവിലുള്ളത്.

തീപ്പിടിത്തത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണം. സംഭവത്തില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. വായുവിലും ചതുപ്പിലും മാരക വിഷപദാര്‍ഥം കണ്ടെത്തി. ബ്രഹ്മപുരത്ത് കൃത്യമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് വേണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.

തീ അണയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും പൂര്‍ണപരാജയമാണ്. തീപ്പിടിത്തമുണ്ടായപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായി. കൊച്ചിയിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഒരു മാസത്തിനകം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ 100 കോടി പിഴയൊടുക്കാനാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. തീപ്പിടിത്തത്തെത്തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക വിനിയോഗിക്കണമെന്നാണ് നിര്‍ദേശം.

Content Highlights: brahmapuram plant fire action against kochi corporation officers in two months ngt