കാലുകൾ നഷ്ടപ്പെട്ട അർഷാദിന് MLAയുടെ നേതൃത്വത്തിൽ വീടൊരുങ്ങും, ചികിത്സാച്ചെലവും ഏറ്റെടുക്കും

അമ്പലപ്പുഴ: കാലുകൾ നഷ്ടപ്പെട്ട വേദനയുമായി നാട്ടിലേക്കു മടങ്ങിയാൽ അർഷാദിനും ഉമ്മ ആയിഷയ്ക്കും അധികനാൾ വാടകവീട്ടിൽ കഴിയേണ്ടിവരില്ല. ഇവർക്കു സ്വന്തം വീടൊരുക്കാൻ നടപടിയായി. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം കാസർകോട് എം.എൽ.എ. കല്ലട്ര മാഹിന്റെ നേതൃത്വത്തിലാണ് അർഷാദിനു വീടൊരുക്കുന്നത്.
തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനുമിടയിൽപ്പെട്ട് കാലുകൾ നഷ്ടപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ കഴിയുന്ന കാസർകോട് പെരുമ്പള ലക്ഷംവീട് ഉന്നതിയിൽ അർഷാദി(24)ന്റെ മുഴുവൻ ചികിത്സാച്ചെലവും കല്ലട്ര മാഹിൻ എം.എൽ.എ. ഏറ്റെടുത്തിരുന്നു. വ്യാഴാഴ്ച ‘മാതൃഭൂമി’യിലൂടെ വിവരമറിഞ്ഞാണ് എം.എൽ.എ. ഇടപെട്ടത്.
സ്വന്തം വീടില്ലാത്ത ഉമ്മയ്ക്കും മകനും അതു നൽകാൻ സാദിക്കലി ശിഹാബ് തങ്ങൾ വെള്ളിയാഴ്ചയാണ് എം.എൽ.എ.യോട് നിർദേശിച്ചത്. തന്റെ അഞ്ചുസെന്റ് സ്ഥലം നൽകാൻ മാഹിൻ ഉടൻ തയ്യാറായി. തന്റെ നേതൃത്വത്തിൽത്തന്നെ വീടുവെച്ചു നൽകുമെന്നും അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു. ആശുപത്രി വിട്ടാൽ അർഷാദിനെ വാടകവീട്ടിലെത്തിക്കാനുള്ള ചെലവ് ഏറ്റെടുക്കുമെന്നും എം.എൽ.എ. നേരത്തേ അറിയിച്ചിരുന്നു. ചൊവ്വാഴ്ച മാരാരിക്കുളം റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിലാണ് അർഷാദിന് ഇരുകാലുകളും നഷ്ടമായത്. അർഷാദിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.
Content Highlights: Arshad (24) lost both legs in a train accident at Mararikulam railway station., MLA Kallatra Mahin pledged to cover all medical expenses., Panakkad Sadiq Ali Shihab Thangal initiated the project to provide a home., MLA donated 5 cents of land to build a house for Arshad and his mother., Arshad's health condition is showing improvement.