നിയമം മനുഷ്യനുവേണ്ടി മാത്രം, അരിക്കൊമ്പനെ പിടിച്ചത് വേദനാജനകം - ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

#സ്വന്തം ലേഖിക
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ | File Photo - Mathrubhumi archives
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ | File Photo - Mathrubhumi archives

കൊച്ചി: അരിക്കൊമ്പനെ തമിഴ്‌നാട്ടില്‍നിന്ന് വീണ്ടും പിടികൂടിയ സംഭവം വേദനാജനകമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നിയമങ്ങള്‍ മനുഷ്യനുവേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2018-ലെ പ്രളയത്തില്‍നിന്ന് മനുഷ്യനൊന്നും പഠിച്ചില്ല. സ്വന്തം കാര്യത്തിനായി ജീവിച്ചാല്‍ നാളെ ലോകം ഉണ്ടാകില്ല. എല്ലാ നിയമങ്ങളും മനുഷ്യനുവേണ്ടി മാത്രമുള്ളതാണ്. നമ്മള്‍ അരിക്കൊമ്പനെ പിടിക്കുന്നു, അവനെ നമുക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ടുപോയി ആക്കുന്നു. മനുഷ്യന്‍ ഞാന്‍ സുരക്ഷിതനായിരിക്കുക എന്നുള്ളതിനപ്പുറത്തേക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. അരിക്കൊമ്പനെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് വിവാദമുണ്ടാക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ചു. തിരുനല്‍വേലിയിലെ കാട്ടിലെത്തിക്കാനാണ് തീരുമാനം. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് വിവരം. രാത്രി 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. സ്ഥലത്തുനിന്ന് മാറ്റുന്നതിനായി പിന്നീട് എലിഫന്റ് ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.

മൂന്നാറിലെ ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പധികൃതര്‍, ആന വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടിവക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാംതവണയും മയക്കുവെടി വെച്ചത്.

Content Highlights: arikomban mission, justice devan ramachandran, kerala elephants