മുന്‍ എസ്എഫ്‌ഐ നേതാവിന് അനധികൃത നിയമനം; കുസാറ്റിലേക്ക് നടന്ന കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം

മുൻ എസ്.എഫ്.ഐ. നേതാവിന്റെ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു. കളമശ്ശേരി കുസാറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ 
സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ | ഫോട്ടോ: വി.കെ അജി
മുൻ എസ്.എഫ്.ഐ. നേതാവിന്റെ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു. കളമശ്ശേരി കുസാറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ | ഫോട്ടോ: വി.കെ അജി

കൊച്ചി: എസ്.എഫ്.ഐ മുന്‍  നേതാവ് പി.കെ ബേബിയുടെ നിയമനത്തിനെതിരേ കുസാറ്റില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പി.കെ. ബേബിയുടെ നിയമനത്തില്‍ മന്ത്രി പി. രാജീവിന് ബന്ധമുണ്ടെന്നും മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു മാര്‍ച്ച്. കോളേജ് ക്യാമ്പസില്‍ പ്രതിഷേധിച്ച കെ.എസ്.യു
പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. പ്രതിഷേധത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്.

തസ്തിക അട്ടിമറിയിലൂടെയാണ് മുന്‍ എസ്എഫ്‌ഐ നേതാവ് പി.കെ ബേബിക്ക് അസിസ്റ്റന്റ് പ്രഫസറായി നിയമനം നല്‍കിയതെന്നാണ് ആരോപണം. ശനിയാഴ്ചയാണ് പ്രതിഷേധങ്ങള്‍ അവഗണിച്ചും ബേബിയുടെ പ്രമോഷന്‍ ഇന്റര്‍വ്യൂ നടന്നത്. ക്ലാസ് ടു തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച ബേബിയുടെ അപേക്ഷ സ്വീകരിച്ച് സര്‍വകലാശാല സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്താണ് അസിസ്റ്റന്റ് പ്രഫസര്‍ പദവി നല്‍കിയതെന്നാണ് ആരോപണം.

Content Highlights: appointment of former SFI leader; Clashes during KSU march to CUSAT