ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി; മത്സരിക്കാനാകില്ല

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി. ഇതോടെ ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷൻസ് കോടതി ശരിവെക്കുകയായിരുന്നു.
തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. ഇത് ചോദ്യംചെയ്ത് ആന്റണി രാജു ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. താൻ കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷൻസ് കോടതി ശരിവെക്കുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽനിന്ന് രക്ഷപെട്ടു. അദ്ദേഹത്തിനെതിരേ ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. കേസിൽ പ്രധാന തൊണ്ടിമുതലായിരുന്നു അടിവസ്ത്രം. ഇതിൽ കൃത്രിമത്വം നടത്തിയാൽ മേൽകോടതിയിൽ അപ്പീലിൽ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സെക്ഷൻ ക്ലർക്ക് ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.
Content Highlights: Antony Raju Faces Setback: Plea to Quash Conviction in Contraband Case Rejected