അഞ്ചരക്കണ്ടി BDS വിദ്യാർഥിയുടെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം ഇല്ല,ഡോ.സംഗീതയ്ക്ക് ജാമ്യം അനുവദിച്ചു

#മാതൃഭൂമി ന്യൂസ്
നിതിൻ രാജ്, ഡോ. റാം, ഡോ. സം​ഗീത | Photo:mathrubhumi news/screengrab
നിതിൻ രാജ്, ഡോ. റാം, ഡോ. സം​ഗീത | Photo:mathrubhumi news/screengrab

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എൻ.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം, കേസിലെ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ജഡ്ജി വിമൽ കുമാർ ആണ് ഹർജികളിൽ വിധി പ്രസ്താവിച്ചത്. 

ഡോക്ടർ സംഗീതക്കെതിരെ കുറ്റം തെളിയിക്കാനാവശ്യമായ പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിതിൻ രാജ് തന്റെ കുടുംബത്തിലേക്ക് അയച്ച ഒരു ഫോട്ടോയും, അധ്യാപിക തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നു എന്നൊരു പരാമർശവും മാത്രമാണ് സംഗീതക്കെതിരെയുള്ള തെളിവുകളായി പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്.

എന്നാൽ, സംഭവം നടക്കുന്ന സമയത്ത് താൻ കർണാടകയിലായിരുന്നുവെന്നും പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ചുണ്ടായ കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, ഒന്നാം പ്രതിയായ ഡോക്ടർ എൻ.കെ റാമിന് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ജാതിയുടെ പേരിൽ തെറ്റായ പ്രസ്താവനകൾ നൽകി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും പോലീസും പ്രോസിക്യൂഷനും ഇത് കളവാണെന്ന് തെളിയിച്ചിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു. 

അതേസമയം, കോടതിവിധിയിൽ താനും കുടുംബവും ഒട്ടും തൃപ്തരല്ലെന്ന് നിതിൻ രാജിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ ഡോക്ടർ സംഗീതയ്ക്ക് ജാമ്യം അനുവദിച്ച നടപടി ലജ്ജാകരമാണെന്നും മകന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ വേണ്ടി മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിതിൻ രാജിനെ അധ്യാപകർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ പോലീസിന് കൈമാറിയിട്ടും, അവർ പ്രതികളെ സംരക്ഷിക്കാൻ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡോക്ടർ സംഗീതയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം മാധ്യമങ്ങളോട് അറിയിച്ചു.