വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പ്രസാദ്

തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പി. പ്രസാദ്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയില്‍നിന്ന് വിട്ടുനിന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി. പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുപിന്നാലെ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി രാജ്ഭവന്‍ അധികൃതരെ കൃഷിവകുപ്പ് അറിയിക്കുകയായിരുന്നു.
രാജ്ഭവന്റെ സെന്‍ട്രല്‍ ഹാളിലെ ഈ ചിത്രം നേരത്തെതന്നെ വെച്ചതാണെന്നും മുന്‍പ് പല പരിപാടികളും ഈ പശ്ചാത്തലത്തില്‍ നടന്നതാണെന്നും അതിനാല്‍ ചിത്രം നീക്കാനാകില്ലെന്നുമുള്ള നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചു. ഇതോടെ മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ കൃഷിവകുപ്പിന്റെ പരിസ്ഥിതിദിനാഘോഷം ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി. രാജ്ഭവനില്‍ തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാഘോഷം ഗവര്‍ണറുടെ നേതൃത്വത്തിലും നടന്നു.
Content Highlights: agriculture minister p prasad boycotts programme at rajbhavan