വിദ്യ സമർപ്പിച്ച വ്യാജരേഖയുടെ പ്രിന്റ് കണ്ടെത്തി; ലഭിച്ചത് കൊച്ചിയിലെ ഇന്‍റർനെറ്റ് കഫേയില്‍ നിന്ന്

കൊച്ചി: എസ്എഫ്‌ഐ മുന്‍ നേതാവ് കെ. വിദ്യ സമർപ്പിച്ച മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്ത് അഗളി പോലീസ്. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയിൽ നിന്നാണ് പ്രിന്റ് കണ്ടെടുത്തത്. വിദ്യയുടെ ഫോണിലെ ഇ-മെയിലുകള്‍ വീണ്ടെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് കഫേയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
ഒരു വര്‍ഷം മുന്‍പ് പൂട്ടിയ കഫേയില്‍ നിന്നാണ് ഇപ്പോൾ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഫേ ഉടമയെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന് വിദ്യയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫേയില്‍ നിന്നാണെന്ന് പോലീസിന് സ്ഥിരീകരിച്ചത്.
കോളേജില്‍ സമര്‍പ്പിച്ച രേഖ നശിപ്പിച്ചതായി വിദ്യ നേരത്തെ മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നായിരുന്നു വിദ്യയ്ക്കെതിരായ കേസ്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളേജിൽ ഗസ്റ്റ് ലക്ച്ചർ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനാണ് വ്യാജരേഖ ചമച്ചത്. മഹാരാജാസ് കോളേജില്‍ 20 മാസത്തെ പ്രവൃത്തിപരിചയമുണ്ടെന്ന് ബയോഡാറ്റയിലും വിദ്യ അവകാശപ്പെട്ടിരുന്നു.
Content Highlights: Agali police recovered the print of fake work experience certificate of K Vidhya