പൂരം കലക്കൽ: മന്ത്രി അറിയിച്ചിട്ടും ഗുരുതര കൃത്യവിലോപം; അജിത് കുമാറിനെതിരേ ഡിജിപിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിന് ഗുരുതര വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. പൂരം അലങ്കോലപ്പെട്ടപ്പോൾ എഡിജിപി ഇടപെട്ടില്ല. മന്ത്രി അറിയിച്ചിട്ടും ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടത്. അതിൽ എഡിജിപി എം.ആർ. അജിത് കുമാറിന്റെ വീഴ്ച അന്വേഷിക്കാനാണ് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബിനെ ചുമതലപ്പെടുത്തിയത്. ഈ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഇതിലാണ് അജിത് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന നിലയിൽ ഗുരുതരമായ കൃത്യവിലോപം തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അജിത് കുമാറിനുണ്ടായി. പൂരം അലങ്കോലപ്പെടുമെന്ന മുന്നറിയിപ്പ് എഡിജിപി അവഗണിച്ചു. എഡിജിപി തൃശ്ശൂരിൽ ഉണ്ടായിരുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായിട്ടാണ്. പൂരം അലങ്കോലപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടും എഡിജിപിയുടെ ഔദ്യോഗിക ഇടപെടൽ ഉണ്ടായിട്ടില്ല. പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായപ്പോൾ മന്ത്രി അടക്കം വിളിച്ചിട്ടും ഫോൺ എടുക്കാത്തത് ഗുരുതര കൃത്യവിലോപമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പൂരനടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പകൽ സമയത്തും ശേഷവും ഉന്നയിച്ചിട്ടും വിഷയം ഗൗരവത്തിലെടുക്കാന്‍ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അജിത് കുമാറിന്റെ മൊഴിയും മന്ത്രി കെ. രാജന്റെ മൊഴിയും ഡിജിപി രേഖപ്പെടുത്തിയിരുന്നു. അന്ന് എഡിജിപിക്കെതിരേ മന്ത്രിഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, താൻ ഉറങ്ങിപ്പോയി എന്നായിരുന്നു എഡിജിപിയുടെ വിശദീകരണം.
Content Highlights: Thrissur Pooram Chaos: ADGP M.R. Ajith Kumar Faces Serious Charges of Negligence