‘തങ്ങന്മാരെ കരുവാക്കി’; ലീഗ് സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറിച്ച് അബ്ദുറഹിമാൻ രണ്ടത്താണി

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി.
തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടിയാണ് രണ്ടത്താണിയുടെ വിമർശനം. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന് പറഞ്ഞാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം.
'എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്' അബ്ദുറഹിമാൻ രണ്ടത്താണ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടമാക്കി ചൊവ്വാഴ്ച രാത്രിയിൽ അദ്ദേഹം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
'മുസ്‌ലിംലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ' എന്നായിരുന്നു രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കുറിപ്പ്. ഇത് പിന്നീട് നീക്കം ചെയ്യുകയും കൂടുതൽ വിശദീകരണത്തോടെ പുനഃസ്ഥാപിക്കുകയും ചെയ്തു.
പുതിയ തലമുറക്ക് അവസരം കൊടുത്ത് കഴിഞ്ഞ കാലങ്ങളിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച മാതൃക സാദിഖലി ശിഹാബ് തങ്ങളും തുടരുന്നു എന്നതായിരുന്നു കൂട്ടിച്ചേർത്തത്. പിന്നാലെ ഇന്ന് രാവിലെയാണ് കടുത്ത വിമർശനമടങ്ങിയ മറ്റൊരു പോസ്റ്റ് വരുന്നത്. താനൂരിൽനിന്ന് രണ്ട് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുറഹിമാൻ രണ്ടത്താണി 2016-ൽ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ചാണ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനമെന്നാണ് സൂചന. തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാർഥി പിഎംഎ സമീർ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണ്.
പോസ്റ്റിന്റെ പൂർണ്ണരൂപം..
ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്.മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.
Content Highlights: Abdurahman Randathani publicly criticized the IUML leadership regarding the candidate selection for Tirurangadi., The criticism focuses on the nomination of PMA Sameer over deserving candidates