മദ്യപിച്ചെത്തുന്ന അച്ഛന്റെ നിരന്തര മർദനം, ദേഹമാകെ വികൃതമായി, സഹിക്കാനായില്ല; 11 കാരൻ നാടുവിട്ടു

എഐ നിർമിത പ്രതീകാത്മക ചിത്രം
എഐ നിർമിത പ്രതീകാത്മക ചിത്രം

കൊഴിഞ്ഞാമ്പാറ: അച്ഛന്റെ മർദനം സഹിക്കാനാവാതെ 11-കാരൻ നാടുവിട്ടു. കൊഴിഞ്ഞാമ്പാറ പോലീസിന്റെ സമയോചിതമായ ഇടപെടലിൽ കുട്ടിയെ തിരികെ രക്ഷിതാക്കളെ ഏൽപ്പിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിലേക്ക് ഒരു യുവാവ് ഓടിക്കിതച്ച് എത്തിയത്. വന്ന യുവാവ് പോലീസുകാരോട് പറഞ്ഞു ’എന്റെ കൂടെ ഒരു കുട്ടി വന്നിരുന്നു... അവന്റെ അച്ഛനും അമ്മയും മരിക്കാറായി എന്നു പറഞ്ഞപ്പോൾ പോലീസിൽ അറിയിക്കാം എന്ന് പറഞ്ഞാണ് ഞാൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ, ഞാൻ ബൈക്ക് നിർത്തിയപ്പോൾ അവൻ ഓടിപ്പോയി എന്തോ സംശയമുണ്ട്. ഉടൻതന്നെ എസ്.ഐ. കെ.പി. ജോർജിന്റെ നേതൃത്വത്തിൽ പോലീസ് യുവാവ് പറഞ്ഞ കുട്ടിയെ അന്വേഷിച്ചിറങ്ങി.

കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ എത്തി അന്വേഷിച്ചപ്പോൾ തൊട്ടു മുൻപ് പോയ ബസിൽ കയറിപ്പോയെന്ന് അവിടെയുണ്ടായിരുന്നവർ പറഞ്ഞു. ഉടൻതന്നെ പോലീസ് പിന്തുടർന്ന് ബസ് തടഞ്ഞുനിർത്തി യുവാവിന്റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അച്ഛന്റെ മർദനം സഹിക്കാൻ വയ്യാതെ വീടുവിട്ടിറങ്ങിയതാണെന്ന്. 11 വയസ്സുള്ള കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗവും നിരന്തരമായ മർദനമേറ്റ് വികൃതമായിരിക്കുന്നു.

കുട്ടിയിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊള്ളാച്ചിക്കടുത്തുള്ള ഗോവിന്ദന്നൂരിലാണ് വീടെന്ന് കണ്ടെത്തി. ശേഷം പോലീസ് അന്വേഷിച്ച് കുട്ടിയുടെ അമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കുട്ടിയുടെ അമ്മയോട് ചോദിച്ചപ്പോൾ ഭർത്താവ് എന്നും മദ്യപിച്ചെത്തി തന്നെയും കുട്ടിയെയും മർദിക്കുന്നത് പതിവാണെന്ന് പറഞ്ഞു. കുട്ടി താമസിക്കുന്നത് തമിഴ്നാട്ടിൽ ആയതിനാൽ അവിടുത്തെ പോലീസ് സ്റ്റേഷനിലേക്കും കുട്ടി പഠിക്കുന്ന സ്കൂളിൽ വിളിച്ച് ശിശുക്ഷേമസമിതിയേയും വിവരം അറിയിച്ചു.

Content Highlights: 11-year-old child fled home due to severe physical abuse by his father., Kolinjambara police acted swiftly based on a citizen's report., The child was tracked to a bus and safely brought to the station., Authorities notified the Child Welfare Committee and Tamil Nadu police for follow-up.