പേരുമാറ്റി കബളിപ്പിച്ചു, വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹിയില്‍ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡൽഹിയിൽ യുവതിയെ വിവാഹവാഗ്ദാനം നൽകി ലെെംഗികമായി ചൂഷണംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഫെെസൽ മുഗളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിനിയും ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
2021 ജൂണിലാണ് യുവതി യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പേര് മാറ്റി രാഹുൽ എന്ന പേരിലാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. ഇരുവരും തമ്മില്‍ പ്രണയബന്ധം ആരംഭിച്ചപ്പോഴും തന്റെ യഥാര്‍ഥ പേര് വെളിപ്പെടുത്താന്‍ യുവാവ് തയ്യാറായില്ല. 2022-ല്‍ യുവാവ് യുവതിയെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്തു. 2023-ല്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ വീണ്ടും യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. ഗര്‍ഭമലസിപ്പിക്കുന്നതിനായി ചില മരുന്നുകളും യുവതിക്ക് യുവാവ് നല്‍കി.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോഴാണ് താന്‍ രാഹുല്‍ അല്ലെന്നും ഫൈസല്‍ എന്നാണ് പേരെന്നും യുവാവ് വെളിപ്പെടുത്തുന്നത്. മതംമാറാന്‍ തയ്യാറായാല്‍ യുവതിയെ വിവാഹം കഴിക്കാമെന്നും യുവാവ് പറഞ്ഞു. തുടർന്നാണ് യുവതി പോലീസിനെ സമീപിച്ച് ലൈംഗിക പീഡന പരാതി നല്‍കിയത്. വേറെ യുവതികളെ ഫൈസല്‍ കബളിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: women alleges sexual exploitation over a man in delhi