എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയത് 13.37 കോടി പേരെ, കൂടുതൽ യുപിയിൽ

ന്യൂഡൽഹി : മൂന്നാംഘട്ട എസ്.ണ്ടഐ.ആറിന്റെ കരടുപട്ടികയിലേതടക്കം പ്രത്യേക തീവ്ര വോട്ടർപട്ടികാ പരിഷ്‌കരണത്തിന്റെ ഭാഗമായി രാജ്യത്താകെ ഇതുവരെ വെട്ടിനീക്കിയത് 13.37 കോടി വോട്ടർമാരെ.
പരമാവധി പേർക്ക് വോട്ടവകാശം ഉറപ്പാക്കുകയെന്ന സ്വന്തം ദൗത്യത്തെയാണ് വോട്ടർപട്ടിക ശുദ്ധീകരണമെന്നപേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അട്ടിമറിക്കുന്നതെന്ന വിമർശനം ശക്തമാണ്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ആകെ വോട്ടർമാർ 99 കോടിയായിരുന്നു. എസ്.ണ്ടഐ.ആർ. മൂന്നുഘട്ടം ഏതാണ്ട് പൂർത്തിയാകുമ്പോൾ ഇത് 87 കോടിയായേക്കും. ഹിമാചൽപ്രദേശിലും ജമ്മു-കശ്മീരിലും എസ്.ഐ.ആർ. നടന്നിട്ടില്ല. അസമിലും എസ്.ഐ.ആർ. നടന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിനുമുൻപ് വോട്ടർപട്ടിക പരിഷ്‌കരണം നടന്നു. യു.പി.യിൽ അടുത്ത വർഷമാദ്യമാണ് തിരഞ്ഞെടുപ്പ്. മരിച്ചുപോയവർ, സ്ഥിരമായി സ്ഥലം മാറിപ്പോയവർ, ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളതായി കണ്ടെത്തപ്പെട്ടവർ എന്നിങ്ങനെ കണക്കാക്കിയാണ് ഒഴിവാക്കുന്നത്.
സ്ഥലംമാറിപ്പോയവരുടെ കൂട്ടത്തിൽ പലരെയും കണ്ടെത്താനായില്ലെന്ന കാരണത്താലാണ് ഒഴിവാക്കിയത്. അക്ഷരപ്പിശകുകളുടെയും മറ്റുംപേരിൽ ആളുകളെ ഒഴിവാക്കുന്നതിനെതിരേയും വ്യാപക ആക്ഷേപങ്ങളുയരുന്നുണ്ട്.
സംസ്ഥാനങ്ങളും വെട്ടിനീക്കിയവോട്ടർമാരും
ഉത്തർപ്രദേശ് - 2.8 കോടി
മഹാരാഷ്ട്ര- 2.1 കോടി
കർണാടക- 1 കോടി
പശ്ചിമബംഗാൾ- 90 ലക്ഷം
ആന്ധ്രപ്രദേശ്- 50 ലക്ഷം
ഹരിയാണ- 40 ലക്ഷം
ഝാർഖണ്ഡ്- 50 ലക്ഷം
ഡൽഹി- 50 ലക്ഷം
ഒഡിഷ- 20 ലക്ഷം
പഞ്ചാബ് -30 ലക്ഷം
തെലങ്കാന- 70 ലക്ഷം
ഉത്തരാഖണ്ഡ്- 10 ലക്ഷം
കേരളം- 30 ലക്ഷം
കമ്മിഷന്റെ സംശയനിഴലിൽ നന്ദൻ നിലേകനിയുംസൂപ്പർ താരം ശിവരാജ് കുമാറും
തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിൽ (എസ്.ഐ.ആർ.) തിരഞ്ഞെടുപ്പുകമ്മിഷൻ സംശയമുയർത്തുന്ന വി.ഐ.പി.കളിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും. ലക്ഷക്കണക്കിന് സിനിമാസ്വാദകർ നെഞ്ചേറ്റിയ താരത്തിനും തെളിവുകൾ ഹാജരാക്കി ഐഡന്റിറ്റി തെളിയിക്കേണ്ടിവരും.
കോൺഗ്രസ് സഹയാത്രികനായ ശിവരാജ് കുമാർ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങാറുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മുൻമുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളുമായ ഗീതാ ശിവരാജ്കുമാർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. 2002-ലെ വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് ശിവരാജ് കുമാറിന്റെ നേരെ കമ്മിഷൻ സംശയമുയർത്താൻ കാരണം. അദ്ദേഹത്തിന് നോട്ടീസ് നേരിട്ട് നൽകിയിട്ടില്ലെന്നും ബി.എൽ.ഒ.മാരോട് അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു പറഞ്ഞു. ശിവരാജ്കുമാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Content Highlights: 13.37 crore voters have been removed across India during the SIR voter list revision., Total voters expected to drop from 99 crore in 2024 to 87 crore after SIR completion