ഇനി മദ്രസകളിലും ‘വന്ദേമാതരം’; ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതം നിർബന്ധമാക്കി

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | Photo:  PTI
പ്രതീകാത്മക ചിത്രം | Photo: PTI

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും ദേശീയഗീതം ആലപിക്കുന്നത് നിർബന്ധമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പുതിയ ബിജെപി സർക്കാർ. സ്‌കൂളുകളിൽ ഈ നിയമം നടപ്പിലാക്കിയതിന് തൊട്ടുപിന്നാലെയാണ് ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്കും ഈ പുതിയ നിർദേശം നൽകിയിരിക്കുന്നത്. സ്‌കൂളുകളിലെ പ്രഭാത അസംബ്ലിയിൽ വന്ദേമാതരം നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി ഒരാഴ്ച തികയുംമുമ്പാണ് പുതിയ ഉത്തരവ്.

ഈ വകുപ്പിന് കീഴിലുള്ള എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ദേശീയഗാനത്തിന് തുല്യമായ പദവി വന്ദേമാതരത്തിന് നൽകാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ നടപടി സ്വീകരിച്ചത്. ഈ ഗാനത്തിന്റെ ആറ് വരികളും പാടണമെന്ന വ്യവസ്ഥ രാഷ്ട്രീയ തലത്തിലും വിദ്യാഭ്യാസ രംഗത്തും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിൽ വന്ദേമാതരത്തിലെ ആറ് വരികളും ആലപിക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. ഇതേ രീതി തന്നെയാകും മദ്രസകളിലും പിന്തുടരുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയുടെ പദവിക്ക് തുല്യമായ പദവി നൽകിയിരുന്നു. പശ്ചിമ ബംഗാളിന് പുറമെ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും വന്ദേമാതരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിനെ ഇടതുപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു. തമിഴ്നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെയും സമാനമായ രീതിയിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

Content Highlights: Mandatory recitation of Vande Mataram in all state-recognized, aided, and unaided madrasas., Policy follows a similar mandate previously implemented in West Bengal schools., Instruction requires the recitation of all six verses of the national song., Move aligns with the central government's policy of giving Vande Mataram status equal to the national anthem.