ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍

ഛത്രപതി സംഭാജിനഗറിലെ ഖുല്‍ദാബാദിലുള്ള മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ ശവകുടീരത്തിന് സുരക്ഷ വർധിപ്പിച്ചപ്പോൾ | Photo: PTI
ഛത്രപതി സംഭാജിനഗറിലെ ഖുല്‍ദാബാദിലുള്ള മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ ശവകുടീരത്തിന് സുരക്ഷ വർധിപ്പിച്ചപ്പോൾ | Photo: PTI

മുംബൈ: മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ ഛത്രപതി സംഭാജിനഗറിലെ ഖുല്‍ദാബാദിലുള്ള ശവകുടീരം നീക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി.)  ബജ്‌റംഗ്ദളും ആവശ്യപ്പെട്ടു. ശവകുടീരം നീക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 'കര്‍സേവ' നടത്തുമെന്ന് ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും ഭീഷണിപ്പെടുത്തി. 

നിയമപരമായ മാര്‍ഗങ്ങളിലൂടെ ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുമെന്ന് ഈ സംഘടനകള്‍ അറിയിച്ചു. ഹിന്ദുക്കളുടെ മേലുണ്ടായിരുന്ന 'നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിന്റെയും അതിക്രമങ്ങളുടെയും അടിമത്തത്തിന്റെയും' പ്രതീകമാണ് ഈ ശവകുടീരമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.

ശവകുടീരം നീക്കണമെന്ന മന്ത്രി നിതേഷ് റാണെയുടെയും മുന്‍ പാര്‍ലമെന്റ് അംഗം നവനീത് റാണയുടെയും ആവശ്യത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും പിന്തുണച്ചിരുന്നു. എന്നാല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന സ്ഥലമായതിനാല്‍ ഏത് നടപടിയും നിയമപരമായ ചട്ടക്കൂടിന് അനുസൃതമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ ഓഫീസുകള്‍ക്ക് പുറത്ത് ബജ്‌റംഗ്ദളും വിഎച്ച്പിയും പ്രതിഷേധ പ്രകടനങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിതിഷേധസമരം പിന്‍വലിച്ചു.

ഇതിനിടെ ശവകുടീരത്തിന്റെ സുരക്ഷ  ജില്ലാഭരണകൂടം വര്‍ധിപ്പിച്ചു. ശവകുടീരം നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റും പോലീസിനെക്കൂടാതെ സംസ്ഥാന റിസര്‍വ് പോലീസിന്റെ ഒരു യൂണിറ്റിനേയും വിന്യസിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ വലതുപക്ഷ നേതാവും സമസ്ത ഹിന്ദുത്വ അഘാഡി അംഗവുമായ മിലിന്ദ് എക്‌ബോടെ സംഭാജിനഗര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് പോലീസ് വിലക്കി. ശവകുടീരം നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റും റിസര്‍വ് പോലീസിന്റെ യൂണിറ്റിനേയും വിന്യസിച്ചു. 

മറാഠ രാജാവായ ശിവജിയുടെ മകന്‍ സംഭാജിയെ പിടികൂടി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നത് ചിത്രീകരിക്കുന്ന 'ഛാവ'സിനിമ പുറത്തിറങ്ങിയതുമുതല്‍ ഔറംഗസീബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍ ഒരു രാഷ്ട്രീയവിഷയമായി മാറിയിട്ടുണ്ട്.

Content Highlights: Tensions rise in Maharashtra over demand to demolish Aurangzeb’s tomb