ജമ്മു-കശ്മീരിൽ സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു; ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു

പ്രതീകാത്മകചിത്രം | Photo: AFP
പ്രതീകാത്മകചിത്രം | Photo: AFP

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു. കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ മുതല്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. 

കിഷ്ത്വാറില്‍ ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികളുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടം വളഞ്ഞത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു-കശ്മീര്‍ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. പിന്നാലെ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. 

സ്ഥലത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നും തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സൈനികന്‍ വീരമൃത്യു വരിച്ചതായും വൈറ്റ് നൈറ്റ് കോപ്‌സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. 'ഓപ് ത്രാഷി' എന്ന് പേരിട്ട ഓപ്പറേഷന്‍ തുടരുകയാണെന്നും ഭീകരരെ ഇല്ലായ്മ ചെയ്യുന്നതിനായി സംയുക്ത പരിശ്രമം തുടരുകയാണെന്നും എക്‌സ് പോസ്റ്റില്‍ സേന പറയുന്നു. 

Content Highlights: kishtwar terrorist attack soldier martyred in jammu kashmir