നിയമസഭാകക്ഷി നേതാവായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തു; ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചു

Photo: Karnataka Pradesh Congress Committee
Photo: Karnataka Pradesh Congress Committee

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി സിദ്ധരാമയ്യയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന യോഗത്തില്‍ ആര്‍.വി. ദേശ്പാണ്ഡെ, എച്ച്.കെ. പാട്ടീല്‍, എം.ബി. പാട്ടീല്‍, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ എന്നിവര്‍ സിദ്ധരാമയ്യയെ നാമനിര്‍ദേശം ചെയ്തു. 

വ്യാഴാഴ്ച രാത്രി തന്നെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി സംഘം ഗവര്‍ണര്‍ ധാവര്‍ചന്ദ് ഗഹലോത്തിനെ കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ മേയ് 20-ന് ഉച്ചയ്ക്ക് 12.30-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.

ആദ്യത്തെ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടരവര്‍ഷം ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിമാരാകുമെന്നാണ് സൂചന. നിലവില്‍ ഉപമുഖ്യമന്ത്രിസ്ഥാനവും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കര്‍ണാടക പി.സി.സി. അധ്യക്ഷസ്ഥാനത്ത് തുടരാനുള്ള അവസരവും നല്‍കിയാണ് ശിവകുമാറിനെ പാര്‍ട്ടി നേതൃത്വം അനുനയിപ്പിച്ചിട്ടുള്ളത്. 

അതേസമയം കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡി.കെ. ശിവകുമാറിനെയും അഭിനന്ദിച്ച് ബസവരാജ ബൊമ്മൈ ട്വീറ്റ് ചെയ്തു. 

Content Highlights: siddaramaiah elected as congress parliamentary party leader