'ഹിന്ദുത്വ'യേക്കുറിച്ച് വിവാദ പരാമര്‍ശമെന്ന് ആരോപണം; സല്‍മാന്‍ ഖുര്‍ഷിദിനെതിരെ ബി.ജെ.പി.

സല്‍മാന്‍ ഖുര്‍ഷിദ്| Photo: PTI
സല്‍മാന്‍ ഖുര്‍ഷിദ്| Photo: PTI

ന്യൂഡല്‍ഹി: അയോധ്യയെ കുറിച്ചുള്ള പുസ്തകത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തില്‍ക്കുരുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്' എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. 'ഹിന്ദുത്വ'യെ തീവ്ര ഇസ്ലാമിക് ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തി എന്നാരോപിച്ച് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകന്‍ ഖുര്‍ഷിദിന് എതിരെ പോലീസില്‍ പരാതി നല്‍കി.

അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ്- എന്ന പുസ്തകത്തിലെ ഈ ഭാഗമാണ് വിവാദത്തിന് വഴിവെച്ചത്.

ഇതേത്തുടർന്ന്, മുസ്‌ലിം വോട്ട് കിട്ടാന്‍ കോണ്‍ഗ്രസ് സമുദായ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തി. ഖുര്‍ഷിദിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പുസ്തകത്തിലെ ആ ഭാഗത്തിന്റെ ചിത്രം പങ്കുവെച്ച്, ഖുര്‍ഷിദിന് എതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പിയുടെ ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യയും രംഗത്തെത്തി.

പുതിയ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എഴുതിയിരിക്കുന്നത്, ഐ.എസ്.ഐ.എസും ബൊക്കോ ഹറമും പോലുള്ള ജിഹാദിസ്റ്റ് ഇസ്ലാമിസ്റ്റ് സംഘടനകളും ഹിന്ദുത്വയും സമാനമാണ് എന്നാണ്. മുസ്ലിം വോട്ട് നേടുന്നതിനായി ഇസ്ലാമിക് ജിഹാദിന് സമാനമായ വിധത്തില്‍ കാവി ഭീകരത എന്ന സംജ്ഞ സൃഷ്ടിച്ച പാര്‍ട്ടിയില്‍നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്നും മാളവ്യ ട്വീറ്റില്‍ ചോദിച്ചു.

content highlights: salman khurshid's remark on hindutva in new book sparks controversy

Content Highlights: