സെപ്റ്റംബർ 29 മുതൽ ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്; റെയിൽവേ ബോർഡിൻ്റെ അംഗീകാരം, സമയക്രമത്തിലും മാറ്റം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചെന്നൈ: തിരുവനന്തപുരം സെന്‍ട്രല്‍-സെക്കന്തരാബാദ്-തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ്(17229/17230) ഇനി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്. ട്രെയിന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാക്കി മാറ്റുന്നതിനുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചു. സെപ്റ്റംബര്‍ 29 മുതലാണ് ശബരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ആയി സര്‍വീസ് ആരംഭിക്കുക. സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാകുന്നതോടെ ട്രെയിന്‍ നമ്പറിലും മാറ്റംവന്നിട്ടുണ്ട്. 20630, 20629 എന്നിങ്ങനെയാണ് ട്രെയിനിന്റെ പുതിയ നമ്പര്‍. 

സൂപ്പര്‍ഫാസ്റ്റാകുന്നതോടെ ശബരി എക്‌സ്പ്രസ് വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയത്തിലും മാറ്റംവരും. രാവിലെ 6.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ശബരി എക്‌സ്പ്രസ് പിറ്റേദിവസം ഉച്ചയ്ക്ക് 12.45-ന് സെക്കന്തരാബാദ് ജങ്ഷനിലെത്തുന്നരീതിയിലാണ് നിലവിലെ സമയക്രമം. എന്നാല്‍, സെപ്റ്റംബര്‍ 29 മുതലുള്ള പുതിയ സമയക്രമമനുസരിച്ച് ട്രെയിന്‍ രാവിലെ 11 മണിക്ക് സെക്കന്തരാബാദിലെത്തും. നിലവില്‍ ഉച്ചയ്ക്ക് 12.20-ന് സെക്കന്തരാബാദില്‍നിന്ന് പുറപ്പെടുന്നതിന് പകരം സെപ്റ്റംബര്‍ 29 മുതല്‍ ഉച്ചയ്ക്ക് 2.45-നാകും യാത്രതിരിക്കുക. പിറ്റേദിവസം വൈകീട്ട് 6.20-ന് തിരുവനന്തപുരത്ത് എത്തും. 

ശബരി എക്‌സ്പ്രസ് സൂപ്പര്‍ഫാസ്റ്റാകുന്നതോടെ മറ്റുചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസി(13351)ന്റെ ജോലാര്‍പേട്ടയ്ക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള സമയക്രമമാണ് പുതുക്കിയത്. മംഗളൂരു സെന്‍ട്രല്‍-താംബരം എക്‌സ്പ്രസി(16160)ന്റെ പാലക്കാടിനും ഈറോഡിനും ഇടയിലുള്ള സ്‌റ്റേഷനുകളിലെ സമയത്തിലും മാറ്റമുണ്ടാകും. സെപ്റ്റംബര്‍ 29 മുതല്‍ ഈ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നിലവില്‍വരും. 16345 ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസിന്റെ ആലുവയ്ക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള സമയക്രമത്തില്‍ ഒക്ടോബര്‍ 21 മുതലും മാറ്റമുണ്ട്.

Content Highlights: Sabari Express (17229/17230) to become superfast from September 29. Train numbers changed